സനാ: യെമൻ തീരത്ത് ചെങ്കടലിൽ ചരക്കുകപ്പലിന് നേരേ ആയുധധാരികളുടെ ആക്രമണം. യെമനിലെ ഹൊദെയ്ദ തുറമുഖത്തുനിന്ന് തെക്കുപടിഞ്ഞാറായി 51 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം. എട്ട് ബോട്ടുകളിലായെത്തി, ആസൂത്രിതമായാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. കപ്പലിൽനിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അക്രമികൾക്ക് നേരേ തിരിച്ചടിച്ചതായും മേഖലയിൽ സംഘർഷം തുടരുകയാണെന്നും അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ആക്രമിക്കപ്പെട്ട കപ്പലിനെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമല്ല. എട്ട് ചെറിയ ബോട്ടുകളിലായാണ് അക്രമിസംഘം കപ്പൽ വളഞ്ഞതെന്നാണ് വിവരം.
കപ്പലിന് നേരേ വെടിയുതിർത്തതിന് പുറമേ റോക്കറ്റ് പ്രൊപ്പല്ലഡ് ഗ്രനേഡുകളും പ്രയോഗിച്ചു. ചെങ്കടലിൽ വടക്കുഭാഗത്തേക്ക് സഞ്ചരിക്കുന്നതിനിടെയാണ് ബോട്ടുകൾ കപ്പലിനെ വളഞ്ഞതെന്നും റിപ്പോർട്ടുകളിൽ പറയുന്നു. രണ്ട് ഡ്രോൺ ബോട്ടുകൾ കപ്പലിലേക്ക് ഇടിച്ചുകയറ്റിതായും മറ്റ് രണ്ടുബോട്ടുകൾ കപ്പലിലെ സുരക്ഷാവിഭാഗം തകർത്തതായും റിപ്പോർട്ടുകളിലുണ്ട്. യെമനിലെ ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള മേഖലയിലാണ് സംഭവം നടന്നതെന്നാണ് വിവരം. 2023 നവംബർ മുതൽ ചെങ്കടലിൽ ചരക്കുകപ്പലുകളെ ലക്ഷ്യമിട്ട് ഹൂതികളുടെ ആക്രമണം പതിവാണ്. ഇസ്രയേൽ-ഹമാസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആദ്യം ഇസ്രയേൽ ബന്ധമുള്ള കപ്പലുകളെയാണ് ഹൂതികൾ ലക്ഷ്യമിട്ടിരുന്നത്. പിന്നാലെ യുഎസ്, ബ്രിട്ടൻ കപ്പലുകൾക്ക് നേരേയും ഹൂതികൾ ആക്രമണം നടത്തിയിരുന്നു