കൊച്ചി: കേസന്വേഷണത്തിന്റെ ഭാഗമായി വ്യക്തികളെ മതിയായ കാരണം അറിയിക്കാതെ അറസ്റ്റ് ചെയ്യുന്നത് മൗലികാവകാശ ലംഘനമാണെന്ന് ഹൈക്കോടതി. അറസ്റ്റ് ചെയ്യാനുളള സാഹചര്യം വ്യക്തമായി ബോധ്യപ്പെടുത്തി വേണം അറസ്റ്റ് രേഖപ്പെടുത്താനെന്ന് ഭരണഘടനയിലെ ആർട്ടിക്കിൾ 22(1) വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും അറസ്റ്റിനുളള കാരണം എഴുതിനൽകുന്നത് ഏറ്റവും ഉചിതമായിരിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചിട്ടുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. സമാന സാഹചര്യത്തിൽ വ്യത്യസ്ത കേസുകളിൽ അറസ്റ്റിലായ രണ്ടുപേരെ ഉടൻ വിട്ടയക്കാൻ നിർദേശിച്ചുകൊണ്ടുളള ഉത്തരവിൽ ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഇക്കാര്യം വ്യക്തമാക്കിയത്.
ലഹരിമരുന്ന് കേസിൽ മലപ്പുറത്ത് തിരൂർ പൊലീസ് അറസ്റ്റ് ചെയ്ത യുവാവിന്റെ പിതാവും നിക്ഷേപത്തട്ടിപ്പ് കേസിൽ പത്തനംതിട്ട കോയിപ്പുറം പൊലീസ് അറസ്റ്റ് ചെയ്ത യുവതിയുടെ മാതാവുമാണ് ഹൈക്കോടതിയെ സമീപിച്ചത്. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പൊലീസ് മക്കളെ അറസ്റ്റ് ചെയ്തതെന്നും വിട്ടയക്കണമെന്നുമായിരുന്നു ആവശ്യം. അതത് മജിസ്‌ട്രേറ്റ് കോടതികൾ ജാമ്യം നിഷേധിച്ചതിനാൽ രണ്ടുപേരും നിലവിൽ ജയിലിലാണ്. ഇരുവരെയും ഒരു സെക്കൻഡുപോലും കസ്റ്റഡിയിൽ വയ്ക്കരുതെന്ന് ഹർജികൾ തീർപ്പാക്കിക്കൊണ്ട് ഹൈക്കോടതി പറഞ്ഞു. രണ്ട് കേസുകളിലും കാരണങ്ങൾ എഴുതി നൽകിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി. മാനദണ്ഡങ്ങൾ പാലിച്ച് ഇവരെ വീണ്ടും അറസ്റ്റ് ചെയ്യുന്നതിന് ഈ ഉത്തരവ് തടസമാകില്ലെന്നും കോടതി അറിയിച്ചു.