ചെങ്ങന്നൂര്‍ : എംസി റോഡുള്‍പ്പെടെ കെഎസ്ടിപി പണിത അഞ്ച് റോഡുകളിലെ കേടായ സൗരോര്‍ജവിളക്കുകള്‍ മാറ്റിസ്ഥാപിക്കുന്നതില്‍ നിന്നു കെഎസ്ടിപി പിന്മാറിയത് വിളക്കുകളുടെ പൂര്‍ണനാശത്തിലേക്ക് വഴിവെയ്ക്കുന്നു.
കേടായ വിളക്കുകള്‍ മാറ്റുന്നതിന് അനര്‍ട്ട് പദ്ധതി തയ്യാറാക്കിയിരുന്നു. തുടര്‍ന്ന് 1812 വിളക്കുകള്‍ തകരാറിലാണെന്ന് 2022 മാര്‍ച്ചില്‍ റിപ്പോര്‍ട്ടു കൊടുത്തു. ഇവയുടെ അറ്റകുറ്റപ്പണിക്ക് 9.40.കോടി രൂപ ചെലവാകുമെന്നു കണക്കാക്കി. ഈ തുക അധികമാണെന്നു ചൂണ്ടിക്കാട്ടി കെഎസ്ടിപി പിന്മാറി. തുടര്‍ന്ന് കെഎസ്ഇബി പഠനം നടത്തി. നിലവില്‍ സൗരപാനലിലെ ബാറ്ററി വഴി പ്രവര്‍ത്തിക്കുന്ന ലൈറ്റുകള്‍ പൂര്‍ണമായും എല്‍ഇഡിയിലേക്കു മാറണമെന്നാണു നിര്‍ദേശിച്ചത്. മീറ്റര്‍വെച്ച് വൈദ്യുതി കണക്ഷന്‍ കൊടുക്കണം. വൈദ്യുതിച്ചാര്‍ജ് ആര് അടയ്ക്കുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയായില്ല. ചെങ്ങന്നൂര്‍ മുതല്‍ കോട്ടയം ഐഡ വരെ ദേശീയപാതാ വിഭാഗം ഏറ്റെടുത്ത എംസി റോഡില്‍ കേടായ സൗരവിളക്കുകള്‍ക്കു പകരം എല്‍ഇഡി വിളക്കുകളാണു സ്ഥാപിക്കുന്നത്. ഇതിന്റെ വൈദ്യുതിച്ചെലവ് തദ്ദേശസ്ഥാപനങ്ങളെക്കൊണ്ട് അടപ്പിക്കാനാണു നീക്കം.
തദ്ദേശസ്ഥാപനങ്ങള്‍ പദ്ധതിയുമായി സഹകരിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമുണ്ടാകണമെന്നാണ് തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്‍ പറയുന്നത്. സൗരവിളക്കുകള്‍ കൂട്ടത്തോടെ കേടായപ്പോള്‍ കാലാവസ്ഥയെ പഴിക്കുകയാണ് കെ.സ്ടിപി ഇത്തരം വിളക്കുകള്‍ ഇവിടത്തെ കാലാവസ്ഥയ്ക്ക് അനുയോജ്യമല്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വഴിവിളക്കുകളെ സൗരോര്‍ജ പാനലുമായി ബന്ധിപ്പിച്ചിരുന്ന ബാറ്ററികള്‍ സൂക്ഷിച്ചിരുന്ന ഇരുമ്പു പെട്ടികള്‍ വെള്ളമിറങ്ങി ദ്രവിച്ച് താഴേക്കു വീഴാന്‍ തുടങ്ങിയതോടെയാണ് വിളക്കുകളണഞ്ഞത്. റോഡു നവീകരണ പദ്ധതിയുടെ ഭാഗമായി ഏജന്‍സി വഴിയാണ് ഇവ സ്ഥാപിച്ചത്. തുടര്‍ച്ചയായി 36 മണിക്കൂര്‍ കത്താനുള്ള സംഭരണശേഷി വിളക്കിനുണ്ടെന്നാണ് അവകാശപ്പെട്ടിരുന്നത്. രാവിലെ സൂര്യപ്രകാശം പതിക്കുന്നതോടെ ഇവ സ്വയം അണയുമെന്നു പറഞ്ഞിരുന്നു. സ്ഥാപിച്ച് രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ മുതല്‍ ഈ അവകാശവാദങ്ങളെല്ലാം പൊളിഞ്ഞു. ലോകബാങ്കില്‍നിന്നു വായ്പയെടുത്താണ് എംസി റോഡ് നവീകരണപദ്ധതി നടപ്പാക്കിയത്.