പാലക്കാട് : ഒറ്റപ്പാലത്ത് സുഹൃത്തിനെ കൊലപ്പെടുത്തിയത് മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നുവെന്ന് പ്രതി സമ്മതിച്ചതായി പോലീസ്. കൊല്ലപ്പെട്ട ആഷിഖും പ്രതിയായ ഫിറോസും നിരവധി കഞ്ചാവ് കേസുകളില്‍ പ്രതികളായിരുന്നു. എന്നാല്‍, ഫിറോസ് വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചതോടെ ഒറ്റയ്ക്ക് കേസുകള്‍ നടത്താനാകില്ലെന്ന് ആഷിഖ് പറഞ്ഞതോടെയാണ് ഇരുവര്‍ക്കുമിടയില്‍ തര്‍ക്കം ഉടലെടുത്തത്. ആഷിഖാണ് ആദ്യം കത്തിയെടുത്തതെങ്കിലും അത് പിടിച്ചു വാങ്ങിയ ഫിറോസ് ആഷിഖിന്റെ കഴുത്തില്‍ കുത്തിയിറക്കുകയായിരുന്നു. കത്തി എവിടെയാണെന്ന് ഇതുവരെയും കണ്ടെത്താനായിട്ടില്ല. മൃതദേഹത്തിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. മൃതദേഹം ആഷിഖന്റേതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. കൈയില്‍ കെട്ടിയ ചരടും വിരലിലെ മോതിരവും കണ്ടാണ് തിരിച്ചറിഞ്ഞത്. ഡിസംബറില്‍ നടന്ന കൊലപാതകത്തിന്റെ വിവരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തറിഞ്ഞത്.
2015 ല്‍ ഒരു മൊബൈല്‍ ഷോപ്പില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഫിറോസിനെ കഴിഞ്ഞദിവസം പട്ടാമ്പി പോലീസ് അറസ്റ്റു ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് വെളിപ്പെടുത്തലുണ്ടായത്. കൂട്ടുപ്രതിയായ ആഷിഖ് എവിടെയാണെന്ന ചോദ്യത്തിനായിരുന്നു താന്‍ കൊന്ന് കുഴിച്ചുമൂടിയെന്ന് വെളിപ്പെടുത്തിയത്. കഴിഞ്ഞ ഡിസംബര്‍ 17ന് രാത്രി ഈസ്റ്റ് ഒറ്റപ്പാലത്തെ മിലിട്ടറി ഗ്രൗണ്ടില്‍ വച്ചാണ് കൊലപ്പെടുത്തിയത്. മൃതദേഹം പെട്ടിഓട്ടോയില്‍ കയറ്റി പാലപ്പുറം ഭാഗത്തെ ആളൊഴിഞ്ഞ പ്രദേശത്തെത്തിച്ച് കുഴിച്ചിടുകയായിരുന്നു എന്നാണ് ഇയാള്‍ വെളിപ്പെടുത്തിയത്. കഴിഞ്ഞ ഡിസംബര്‍ 17 മുതല്‍ ആഷിഖിനെ കാണാനില്ലായിരുന്നുവെന്ന് നാട്ടുകാരും ബന്ധുക്കളും പറഞ്ഞു. ലഹരി കടത്തിലും വിവിധ മോഷണക്കേസുകളിലും ഉള്‍പ്പെട്ടതിനാല്‍ ഒളിവില്‍ പോയതാവാമെന്നാണ് കരുതിയത്. അതിനാല്‍ ആരും പരാതി നല്‍കിയിരുന്നില്ല.