ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പരസ്യമായി മുഖത്തടിക്കാൻ ശ്രമിച്ച എഎസ്പി രാജിക്കത്ത് നൽകി. താൻ അപമാനിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് (എഎസ്പി) എൻവി ബരാമണി കഴിഞ്ഞ മാസം അദ്ദേഹം രാജി നൽകിയത്. എന്നാൽ, സ്വമേധയാ വിരമിക്കൽ അപേക്ഷയിൽ കർണാടക സർക്കാർ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഏപ്രിലിൽ ബെലഗാവിയിൽ നടന്ന രാഷ്ട്രീയ പരിപാടിയിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്യോഗസ്ഥനെ മുഖത്തടിയ്ക്കാൻ ശ്രമിച്ചത്. ഒഴിഞ്ഞ് മാറിയതിനാൽ അടി കൊണ്ടില്ല. ഏപ്രിൽ 28 ന് വിലക്കയറ്റത്തിനെതിരെ നടന്ന കോൺഗ്രസ് പ്രതിഷേധ റാലിക്കിടെയായിരുന്നു സംഭവം. സംഭവത്തെത്തുടർന്നുണ്ടായ വൈകാരിക ബുദ്ധിമുട്ടും മനോവീര്യത്തിലുണ്ടായ തകർച്ചയും ചൂണ്ടിക്കാട്ടി ജൂൺ 14 ന് ബരാമണി ആഭ്യന്തര സെക്രട്ടറിക്ക് രാജി കത്ത് സമർപ്പിച്ചു.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ നടന്ന റാലിയിൽ, സുരക്ഷാ ഡ്യൂട്ടിക്കായി ഇദ്ദേഹത്തെയായിരുന്നു നിയോഗിച്ചത്. ബിജെപി വനിതാ പ്രവർത്തകർ വേദിക്ക് സമീപം തടസ്സമുണ്ടാക്കിയതിൽ പ്രകോപിതനായ സിദ്ധരാമയ്യ, ഉദ്യോഗസ്ഥനെ ജനക്കൂട്ടത്തിന് മുന്നിൽ വിളിച്ചുവരുത്തി, അടിക്കാൻ കൈ ഉയർത്തി. അടി കിട്ടിയില്ലെങ്കിലും, ദൃശ്യങ്ങൾ രണ്ട് ദിവസത്തേക്ക് ടെലിവിഷനിൽ സംപ്രേഷണം ചെയ്തു. കോൺഗ്രസ് നേതാക്കൾ, ഉദ്യോഗസ്ഥർ, പാർട്ടി പ്രവർത്തകർ, മാധ്യമങ്ങൾ എന്നിവരുൾപ്പെടെ ആയിരക്കണക്കിന് ആളുകൾ തന്റെ ദുരവസ്ഥക്ക് സാക്ഷ്യം വഹിച്ചുവെന്നും അപമാനിതനായെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും പോലീസ് വകുപ്പിന്റെയും അന്തസ്സ് കാത്തുസൂക്ഷിക്കാനാണ് താൻ നിശബ്ദമായി വേദി വിട്ടതെന്ന് ബരാമണി പറഞ്ഞു.