തിരുവനന്തപുരം : കോവിഡ് രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ശക്തമായ പ്രവര്‍ത്തന മാനദണ്ഡമാണ് എ.ടി.എം സെന്‍ററുകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. ക്യത്യമായ സാമൂഹിക അകലം, സാനിറ്റെസര്‍ ഉള്‍പ്പടെ ഉറപ്പുവരുത്തുക തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍. എല്ലാ ബാങ്കുകളും നിര്‍ബന്ധമായും ഇത് ഉറപ്പ് വരുത്തി മാത്രമെ എ.ടി.എം പ്രവര്‍ത്തിക്കാവുവെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.
എ.ടി.എം സെന്‍ററുകളില്‍ നിര്‍ബന്ധമായും സാനിറ്റൈസര്‍ ഉണ്ടായിരിക്കണം, എസി പ്രവര്‍ത്തിപ്പിക്കരുത്, മാസ്ക്ക് ധരിക്കണം, കൌണ്ടറിന് പുറത്ത് ക്യത്യമായ സാമൂഹിക അകലം പാലിക്കണം, ഒരു സമയം ഒരാള്‍ മാത്രമെ കൗണ്ടറില്‍ ഉണ്ടാകാവു എന്നിവയാണ് കോവിഡ് കാലത്തെ പ്രധാന പ്രവർത്തന നിര്‍ദേശങ്ങള്‍. അതാത് ബാങ്കുകളുടെ നേത്വത്ത്വത്തില്‍ എ.ടി.എം സെന്‍റര്‍ ശുചീകരിക്കണം, കൗണ്ടറില്‍ ഉപഭോക്താക്കളുടെ സ്പര്‍ശനങ്ങള്‍ പരമാവധി ഒഴിവാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടണം.
കോവിഡ് രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ എ.ടി.എമ്മിലേക്ക് വരരുതെന്ന് ഉപഭോക്താക്കള്‍ക്കും നിര്‍ദ്ദേശമുണ്ട്. എ.ടി.എമ്മിനുള്ളില്‍ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ നിര്‍ബന്ധമായും തൂവാല ഉപയോഗിക്കണം. എ.ടി.എമ്മിനുള്ളിലെ ബോക്സില്‍ മാസ്‌ക്കോ ടിഷ്യൂ പേപ്പറോ നിക്ഷേപിക്കരുതെന്നും പ്രവര്‍ത്തന മാനദണ്ഡത്തില്‍ പറയുന്നുണ്ട്.
കോവിഡ് പശ്ചാത്തലത്തില്‍ നേരിട്ടുള്ള പണം ഇടപാടുകള്‍ ഒഴിവാക്കി ഉപഭോക്താക്കളെ കൂടുതലായി ഡിജിറ്റല്‍ ഇടപാടുകളിലെക്ക് ആകര്‍ഷിക്കാനും ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതില്‍ വീഴ്ച വരുത്തുന്ന ബാങ്കുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.