കൊച്ചി: പരാതിക്കാരിയായ നടിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് ലോയേഴ്‌സ് കോണ്‍ഗ്രസ് മുന്‍ നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരനെതിരെ പോലീസ് കേസെടുത്തു. ചന്ദ്രശേഖരനും സുഹൃത്തിനുമെതിരെ നെടുമ്പാശ്ശേരി പോലീസാണ് കേസെടുത്തിരിക്കുന്നത്. പ്രോസിക്യൂഷന്‍ ഇക്കാര്യം കോടതിയെ അറിയിച്ചു. ചന്ദ്രശേഖരന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കോടതി വിധി പ്രസ്താവിക്കാനിരിക്കെയാണ് പുതിയ കേസ്. ആദ്യഘട്ടത്തില്‍ നടി മാധ്യമങ്ങളിലൂടെ ലൈംഗിക അതിക്രമത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ഇതിനു ശേഷമാണ് ചന്ദ്രശേഖരനും സുഹൃത്തും ചേര്‍ന്ന് നടിയെ സ്വാധീനിക്കാന്‍ ശ്രമം നടത്തിയതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
ചന്ദ്രശേഖരന്റെ സുഹൃത്ത് ഫോണില്‍ വിളിച്ചു. ഇതിനു പിന്നാലെ ഫ്ലാറ്റിൽ അതിക്രമിച്ച് കയറി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നുമാണ് നടി പോലീസിനെ അറിയിച്ചത്. ലൈംഗിക ചൂഷണത്തിനായി നിര്‍മാതാവ് താമസിക്കുന്ന ഹോട്ടല്‍ മുറിയിലേക്ക് അഡ്വ. ചന്ദ്രശേഖരന്‍ എത്തിച്ചുവെന്നാണ് നടി വെളിപ്പെടുത്തിയിരുന്നത്. ഷൂട്ടിങ് ലൊക്കേഷനായ ബോള്‍ഗാട്ടി പാലസ് കാണിക്കാന്‍ കൊണ്ടുപോകുന്നതിനിടെ ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ചുവെന്നും നടി പറഞ്ഞു.