തൃശൂർ: യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. പാലക്കാട് കണ്ണപാറ പരുവശ്ശേരി സ്വദേശിയായ സന്തോഷ് ( 45) നെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. പെരിഞ്ഞനം വെസ്റ്റ് ഓണപ്പറമ്പിനടുത്താണ് സംഭവം. വീടുകളിൽ സാധനങ്ങൾ വിൽക്കാനെത്തിയ യുവതിയെ ഓട്ടോയിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. ചെന്ത്രാപ്പിന്നിയിൽ താമസിക്കുന്ന തിരൂർ സ്വദേശിയായ യുവതിയാണ് അക്രമത്തിനിരയായത്. ബലമായി ഓട്ടോയിൽ കയറ്റിയ യുവതി ഓട്ടോയിൽ നിന്നും ചാടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് യുവതി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. കയ്പമംഗലം പോലീസ് ആണ് അന്വേഷണത്തിനൊടുവിൽ സന്തോഷിനെ പിടികൂടിയത്. വ്യാഴാഴ്ച്ച പെരിഞ്ഞനം ദുർഗ്ഗാനഗറിൽ വെച്ചാണ് പ്രതി യുവതിയെ ഓട്ടോറിക്ഷയിൽ ബലം പ്രയോഗിച്ച് തട്ടി കൊണ്ടു പോകാൻ ശ്രമിച്ചത്.
അതേസമയം യുവതിയുടെ മൊഴിയിൽ നിന്നും പ്രൈവറ്റ് ഓട്ടോറിക്ഷയിൽ ആണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതെന്നും, ഓട്ടോയ്ക്ക് ആദർശ് എന്ന് പേരുള്ളതായും പോലീസ് മനസിലാക്കി. തുടർന്ന് ഓട്ടോറിക്ഷ സ്റ്റാൻറുകളും മെക്കാനിക്കുകളെയും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തി. ഓട്ടോയെ കണ്ടെത്തുന്നതിനായി തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നിർദ്ദേശാനുസരണം നടത്തിയ കോംമ്പിങ്ങ് ഓപ്പറേഷനൊടുവിലാണ് ‘ആദർശ് എന്ന ഓട്ടോറിക്ഷയെ കോതപറമ്പിൽ വെച്ച് പിടികൂടിയത്. ഓട്ടോറിക്ഷയും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തു.