കൊല്ലം: മതമേലധ്യക്ഷന്മാരിലല്ല, ക്രൈസ്തവ വിശ്വാസികളിലാണ് ശ്രദ്ധയൂന്നേണ്ടതെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യനോട് ബി.ജെ.പി പറഞ്ഞു. ജോർജ് കുര്യൻ ഇവരെയെല്ലാം നന്നായി പഠിച്ചിട്ടുള്ളയാളാണെന്നും പ്രത്യേകിച്ച് ഉപദേശിക്കേണ്ട കാര്യമില്ലെന്നും ബി.ജെ.പി. സംസ്ഥാന ഭാരവാഹി യോഗത്തിൽ പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. തിരഞ്ഞെടുപ്പുദിവസം രാവിലെപോലും മണിപ്പുർ കലാപം ഓർമ്മിപ്പിച്ച്, ചില ബിഷപ്പുമാർ ബി.ജെ.പി.ക്കെതിരേ വോട്ടു ചെയ്യണമെന്ന സന്ദേശം നൽകി. തൃശ്ശൂരിലെ വിശ്വാസികൾ ഇത് തള്ളിക്കളയുകയും ബി.ജെ.പി.യെ കൈയയച്ച് സഹായിക്കുകയും ചെയ്തു. പഠനത്തിനും ജോലിക്കുമായി യൂറോപ്യൻ രാജ്യങ്ങളിൽ താമസിക്കുന്ന ക്രൈസ്തവ വിഭാഗക്കാരുടെ രക്ഷിതാക്കൾ വ്യാപകമായി ബി.ജെ.പി.ക്ക് വോട്ടുചെയ്തെന്നാണ് വിലയിരുത്തൽ.
പക്ഷെ ലത്തീൻ കത്തോലിക്ക വിഭാഗത്തിലെ പുരോഹിതരും വിശ്വാസികളും സഹായിച്ചില്ല. സഭയ്ക്കുവേണ്ടി സമീപിക്കുന്നവരെ വിലയിരുത്തി പക്വമായി തീരുമാനമെടുക്കണം. ആവശ്യങ്ങളുമായെത്തുന്ന സാധാരണ വിശ്വാസികളെ രണ്ടു കൈയും നീട്ടി സ്വീകരിക്കണമെന്നും സുരേന്ദ്രൻ ജോർജ് കുര്യനോട് പറഞ്ഞു. മുൻ കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖറും വി.മുരളീധരനും കാര്യമായി സഹായിച്ചിട്ടും സഭാനേതൃത്വത്തിൽനിന്ന് എതിർ പ്രചാരണമാണുണ്ടായത്. ആറ്റിങ്ങലിലെ അഞ്ചുതെങ്ങുഭാഗത്ത് ലഭിച്ച വോട്ടിന്റെ കണക്കും യോഗത്തിൽ പരാമർശിക്കപ്പെട്ടു.