കണ്ണൂര്‍ : ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ. പരിപ്പുവടയും കട്ടൻചായയും എന്ന പേരായിരിക്കില്ല. എന്നെ പരിഹസിക്കാനായി മാധ്യമ രംഗത്തുള്ളവർ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതാണിത്. ആത്മകഥാ വിവാദം പുസ്തകത്തിൽ ഉണ്ടാവില്ലെന്നും ഇ പി ജയരാജന്‍. ഇതുവരെയുള്ള അധ്യായം ഡിസംബറിൽ പൂർത്തിയാവും. ഡിസംബറിന് ശേഷമുള്ളത് പിന്നീട് എഴുതും. പാർട്ടിയുടെ അനുവാദം കിട്ടിയതിനുശേഷം പ്രസിദ്ധീകരിക്കുമെന്നും ഇ പി പറഞ്ഞു. ആത്മകഥയ്ക്ക് രണ്ടോ മൂന്നോ ഭാഗങ്ങൾ ഉണ്ടാകും. ഉപതെരഞ്ഞെടുപ്പ് ദിനത്തിൽ പുറത്തുവന്ന ആത്മകഥാ വിവാദം സിപിഎമ്മിനെയും സർക്കാറിനെയും വെട്ടിലാക്കിയിരുന്നു.
എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിലെ പ്രയാസം പാർട്ടി മനസ്സിലാക്കിയില്ലെന്നാണ് പുറത്ത് വന്ന ആത്മകഥയുടെ ഭാഗങ്ങളിലെ വിമർശനം. രണ്ടാം പിണറായി സർക്കാർ ദുർബ്ബലമാണെന്നാണ് അടുത്ത വിമർശനം. പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി പി സരിൻ വയ്യാവേലിയാകുമെന്നും പരാമർശമുണ്ടായിരുന്നു. പുറത്ത് വന്ന ആത്മകഥയിലെ ഭാഗങ്ങൾ തൻ്റേതല്ലെന്നായിരുന്നു ജയരാജന്‍റെ പ്രതികരണം. ആത്മകഥാ ഭാഗം പോളിംഗ് ദിനത്തിൽ തന്നെ പുറത്ത് വന്നത് തന്നെ കുടുക്കാനാണോ എന്നും ഇ പി ജയരാജൻ സംശയമുന്നയിച്ചിരുന്നു. കരാർ ഇല്ലാത്തതിനാലാണ് ഡിസിയെയും പ്രചരിപ്പ ഭാഗങ്ങളെയും പൂർണ്ണമായും ഇ പി തള്ളുന്നത്.