ആലപ്പുഴ : പക്ഷിപ്പനിബാധിത മേഖലയിൽ രോഗം സ്ഥിരീകരിച്ച പക്ഷികളുമായി സമ്പർക്കത്തിലേർപ്പെട്ടവർക്ക് പ്രതിരോധ മരുന്നുനൽകാത്തത് ക്ഷാമം മൂലം. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ ജില്ലയിലെ സംഭരണശാലയിൽ പ്രതിരോധഗുളികയായ ഒസൾട്ടാമിവർ തീർന്നു. ഇതോടെ ചോദിക്കുന്നവർക്കുമാത്രമായി മരുന്ന് പരിമിതപ്പെടുത്തിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. ജില്ലയിലെ വിവിധ ആശുപത്രികളിലായി 15,000-ൽ താഴെ ഗുളികമാത്രമാണ് സ്റ്റോക്കുള്ളത്. ഒരാൾക്കുമാത്രം പ്രതിരോധം തീർക്കാൻ കുറഞ്ഞത് 10 ഗുളികയാണു വേണ്ടത്.
പക്ഷിപ്പനിക്കുപുറമേ പന്നിപ്പനിയും (എച്ച്1 എൻ1) പടരുന്നതിനാലാണ് ഗുളികയ്ക്ക് കടുത്തക്ഷാമമുണ്ടായത്. കൂടുതൽ മരുന്നെത്തിക്കാൻ ആരോഗ്യവകുപ്പ് ജില്ലാ അധികൃതർ തയ്യാറാകുന്നില്ലെന്ന ആക്ഷേപവും ആരോഗ്യപ്രവർത്തകർക്കുണ്ട്. പക്ഷിപ്പനിബാധിത മേഖലയിലെ ആശുപത്രികളിൽ മരുന്ന് തീർന്നതോടെ ജില്ലയിലെ മറ്റാശുപത്രികളിൽനിന്നെത്തിക്കുകയാണ്. എന്നാൽ പക്ഷികളെ കള്ളിങ്ങിന് വിധേയമാക്കുന്ന മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥർക്കായാണ് അവയിലേറിയ പങ്കും മാറ്റിവെക്കുന്നത്. അതിനാൽ പോസിറ്റീവായ പക്ഷികളെ സംസ്കരിക്കാൻ സഹായിച്ചവർക്കോ കർഷകർക്കോ ലഭിക്കുന്നില്ല. നിരന്തരം പരാതി ഉന്നയിച്ചശേഷമാണ് ചില കർഷകർക്ക് മരുന്നുനൽകിയതെന്നും ആക്ഷേപമുണ്ട്. പ്രതിരോധഗുളിക കഴിച്ചില്ലെങ്കിൽ പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാം. ജില്ലയിലെ പക്ഷിപ്പനി പ്രതിരോധത്തിൽ പോരായ്മയുണ്ടെന്ന് കേന്ദ്രം നിയോഗിച്ച ദ്രുത പ്രതികരണസംഘം കണ്ടെത്തിയിരുന്നു. പക്ഷികൾ ചീഞ്ഞുനാറിക്കിടക്കുന്ന ചിത്രമടക്കം തെളിവായി കേന്ദ്രത്തിന് അയച്ചുകൊടുത്തതായാണ് വിവരം. പ്രതിരോധ ഗുളിക നൽകാത്തതും സംഘത്തിന് വ്യക്തമായിട്ടുണ്ട്.