മുംബൈ : മുംബൈയിൽ ദത്തെടുത്ത കുഞ്ഞുങ്ങളെ വിൽക്കുന്ന റാക്കറ്റ് പിടിയിൽ. മുംബൈ ക്രൈം ബ്രാഞ്ച് ആണ് ആറു സ്ത്രീകൾ ഉൾപ്പെടെ എട്ടു പേരടങ്ങിയ സംഘത്തെ അറസ്റ്റ് ചെയ്തത്. പെൺകുട്ടികളെ അറുപതിനായിരം രൂപയ്ക്കും ആൺകുട്ടികളെ ഒന്നര ലക്ഷം രൂപയ്ക്കുമാണ് സംഘം വില്പന നടത്തിയിരുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അമ്മമാരെ കെണിയിലാക്കിയാണ് സംഘം കുഞ്ഞുങ്ങളെ സ്വന്തമാക്കിയിരുന്നത്.
കുഞ്ഞിൻ്റെ വില്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരമാണ് അറസ്റ്റിലേക്ക് വഴിതെളിച്ചത്. അവസാന 6 മാസത്തിനുള്ളിൽ 4 കുഞ്ഞുങ്ങളെ ഇവർ വില്പന നടത്തിയിരുന്നു എന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ആരതി ഹിർമാനി സിംഗ്, രുക്ഷർ ഷെയ്ഖ്, രുപാലി വർമ, നിഷ അഹിരെ, ഗീതാഞ്ജലി ഗെയ്ക്‌വാദ്, സഞ്ജയ് പദം എന്നിവരാണ് അറസ്റ്റിലായത്.
ചോദ്യം ചെയ്യലിലാണ് കുഞ്ഞുങ്ങളെ അറുപതിനായിരം രൂപയ്ക്കും ഒന്നര ലക്ഷം രൂപയ്ക്കും വില്പന നടത്തിയതായി സംഘം സമ്മതിച്ചത്. ചോദ്യം ചെയ്യലിൽ ഹീന ഖാൻ, നിഷ അഹിർ എന്നീ രണ്ട് ഏജൻ്റുമാരെയും അവർ വെളിപ്പെടുത്തി. മനുഷ്യക്കടത്ത്, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.