കൊച്ചി : കരുവന്നൂർ കേസിലെ പ്രതികൾക്ക് ജാമ്യം നൽകിയ ഹൈക്കോടതി ഉത്തരവിലെ പരാമർശങ്ങൾക്കെതിരെ ഇഡി സുപ്രീംകോടതിയിലേക്ക്. പ്രതികൾ കുറ്റം ചെയ്‌തതായി കരുതാൻ കാരണമില്ലെന്ന നിരീക്ഷണത്തിലാണ് ഇഡിക്ക് അതൃപ്‌തി. കരുവന്നൂർ കള്ളപ്പണം വെളുപ്പിക്കൽ കേസിലെ പ്രതികളായ സി.പി.എം. നേതാവ് പി.ആർ. അരവിന്ദാക്ഷൻ, ബാങ്ക് ജീവനക്കാരൻ സി.കെ.ജിൽസ് എന്നിവർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത് ചർച്ചയാക്കാൻ സി.പി.എമ്മും നീക്കം നടത്തുമ്പോഴാണ് ഇ.ഡി. സുപ്രീംകോടതിയെ സമീപിക്കുന്നത്. ജാമ്യ ഉത്തരവിലെ ചില പരാമർശങ്ങൾ കേസിന്റെ വിചാരണയെ അടക്കം ബാധിക്കുമെന്നാണ് ഇ.ഡി. ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ജാമ്യം നൽകിയതിനെതിരെ അപ്പീൽ നൽകാൻ ആലോചനയില്ല.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തടക്കം സംസ്ഥാന രാഷ്‌ടീയത്തിൽ ഏറെ കോളിളക്കങ്ങൾ ഉണ്ടാക്കിയ കേസായിരുന്നു കരുവന്നൂർ ബാങ്ക് തട്ടിപ്പ്. കേസിൽ 14 മാസമായി ജയിലിലായിരുന്ന അരവിന്ദാക്ഷനും ജിൽസിനും ജാമ്യം നൽകിയത് വൻ ചർച്ചയാക്കാനായിരുന്നു സിപിഎം പദ്ധതി. ഇരുവർക്കുമെതിരായ ആരോപണങ്ങളിൽ അന്വേഷണവും പൂർത്തിയായി. കുറ്റപത്രം സമർപ്പിക്കാൻ ഇനിയും വൈകും. ഉടനെയൊന്നും വിചാരണ തുടങ്ങാനുളള സാധ്യതയുമില്ല. കളളപ്പണക്കേസ് അന്വേഷിച്ച ഇഡിയുടെ വാദവും ഇതിന് പ്രതികളുടെ മറുപടിയും കേട്ടു. കോടതിയുടെ മുന്നിലെത്തിയ വസ്‌തുതകകൾ പരിശോധിക്കുകയും ചെയ്‌തു. ഇഡി ആരോപിക്കുന്നതുപോലുള്ള കുറ്റകൃത്യം പ്രതികൾ ചെയ്‌തതായി കരുതാൻ ന്യായമായ കാരണങ്ങളില്ല. അതുകൂടി പരിഗണിച്ചാണ് ഇരുവർക്കും ജാമ്യം നൽകുന്നതെന്നാണ് ഉത്തരവിലുളളത്.