തിരുവനന്തപുരം : ബാലഭാസ്കറിന്‍റേത് അപകടമരണമെന്ന് മൊഴി നൽകിയ കെഎസ്ആര്‍ടിസി ഡ്രൈവർ സി.അജി യുഎഇ കോണ്‍സുലേറ്റ് വഴി യുഎഇ സര്‍ക്കാരിന്‍റെ കീഴിൽ ഡ്രൈവറായതു ദുരൂഹതകൾക്കു വഴിതുറക്കുന്നുവെന്ന് ആരോപണം. സി. അജിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അപകടമരണം എന്ന തരത്തിൽ കേസ് അവസാനിപ്പിക്കാൻ പോലീസ് തീരുമാനിച്ചത്.
ബാലഭാസ്കറിന്റെ കാറിനു പിന്നിൽ ഈ ബസും ഉണ്ടായിരുന്നു. ബാലുവിന്റേത് അപകട മരണമാണ് എന്ന് അജി മൊഴി നൽകുകയും ചെയ്തു. പുറത്തുവന്ന സ്വർണക്കള്ളക്കടത്തുകേസ് കൂട്ടി വായിക്കുമ്പോൾ ദുരൂഹതകൾ ഏറുകയാണെന്നും യുഎഇ കോൺസുലേറ്റ് വഴി യുഎഇ സര്‍ക്കാരിലെ ഡ്രൈവറായുള്ള അജിയുടെ നിയമനത്തെ കുറിച്ച് അന്വേഷിക്കണമെന്നും കേസില്‍ നീതി തേടി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവർത്തകൻ അരുൺ കുമാർ ആവശ്യപ്പെട്ടു.
ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ അപകട സമയത്ത് കാര്‍ ഓടിച്ചത്
ബാലഭാസ്കറല്ല എന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ സുപ്രധാന കണ്ടെത്തല്‍. ഈ നിഗമനം ശരിവെച്ച് ബാലഭാസ്കറെ ആദ്യം ചികിത്സിച്ച മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ ആര്‍.ഫൈസലും രംഗത്തു വന്നിരുന്നു. ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ അപകടത്തിലെ പ്രധാന ദുരൂഹതകളിലൊന്ന് ആരാണ് കാര്‍ ഓടിച്ചതെന്നാണ്. ഡ്രൈവറായ അര്‍ജുന്‍ പറയുന്നത് ബാലഭാസ്കര്‍ എന്നാണ്. എന്നാല്‍ അര്‍ജുനാണ് വാഹനം ഓടിച്ചതെന്നും ബാലഭാസ്കര്‍ ഉറങ്ങുകയായിരുന്നുവെന്നുമാണ് ക്രൈംബ്രാഞ്ചിന്റെയും പോലീസിന്റെയും കണ്ടെത്തല്‍.