തിരുവനന്തപുരം : ബാലരാമപുരത്ത് മൂന്ന് വയസ്സുകാരിയെ കാറിൽ തനിച്ചാക്കി താക്കോലൂരിയെടുത്ത് വാതിലടച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിക്ക് സാധ്യതയില്ല. രക്ഷാകർത്താക്കളുടെ മൊഴിയെടുക്കാനെത്തിയ പൊലീസുദ്യോഗസ്ഥരോട് പരാതിയില്ലെന്ന് അവർ അറിയിച്ചതോടെ കേസെടുക്കാതെ മടങ്ങുകയായിരുന്നു. എന്നാല്‍, ഇത്തരം സംഭവത്തില്‍ പരാതിയുടെ ആവശ്യമില്ലെന്നും പുറത്തുവന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുക്കണമെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മാസങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞദിവസമാണ് കുടുംബം പുറത്തുവിട്ടത്.
തങ്ങൾക്ക് ഭാവിയില്‍ ബുദ്ധിമുട്ടാകരുത് എന്നതുകൊണ്ടാണ് പരാതി കൊടുക്കാത്തതെന്നാണ് രക്ഷാകർത്താക്കളുടെ വിശദീകരണം. സംഭവത്തില്‍ പരാതി കിട്ടിയാല്‍ നടപടി സ്വീകരിക്കുമെന്നാണ് ബാലാവകാശ കമീഷന്റെ നിലപാട്. മാസങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിലെ ദൃശ്യങ്ങൾ ആറ്റിങ്ങൽ ഉൾപ്പെടെ സംസ്ഥാനത്തിെൻറ പല ഭാഗങ്ങളിലുമുണ്ടായ പോലീസ് അതിക്രമങ്ങളുടെ സാഹചര്യത്തിൽ കഴിഞ്ഞദിവസമാണ് കുട്ടിയുടെ രക്ഷാകർത്താക്കൾ പുറത്തുവിട്ടത്.
അതിനെതുടർന്നാണ് കഴിഞ്ഞദിവസം റൂറല്‍ എസ്.പിയുടെ നിര്‍ദേശപ്രകാശം സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി വീട്ടിലെത്തി രക്ഷാകർത്താക്കളുടെ മൊഴിയെടുത്തത്. എന്നാൽ, ഈ സംഭവത്തിൽ ഇനി കാര്യമായ നടപടികളുണ്ടാകില്ലെന്ന നിലയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. ഇനി പോലീസ് നടപടി ചോദ്യം ചെയ്ത് ആരെങ്കിലും കോടതിയെ സമീപിച്ചാൽ മാത്രമേ തുടർനടപടികൾക്ക് സാധ്യതയുള്ളൂ.