കാഞ്ഞങ്ങാട് : വ്യാജ യു.എ.ഇ. ദിർഹം നൽകി അഞ്ചുലക്ഷം രൂപ തട്ടിയ കേസിൽ ചന്തേര പോലീസ് അറസ്റ്റുചെയ്ത ഫാറൂഖ് ഷെയ്ഖ്(42) ബംഗ്ലാദേശ് പൗരനാണെന്ന് പോലീസ്. എന്നാൽ ഇയാൾക്ക് ഝാർഖണ്ഡ് വിലാസത്തിൽ ആധാർകാർഡുണ്ട്. ഇതെങ്ങനെ സമ്പാദിച്ചുവെന്ന് അന്വേഷിക്കുമെന്ന് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. ഡോ. വി.ബാലകൃഷ്ണൻ പറഞ്ഞു. ഇതിനിടെ പണം തട്ടിയ സംഭവത്തിൽ ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്ത് അഹമ്മദാബാദിലെ ഭവാനി നഗർ സ്വദേശി ജുവൽ അലി (ഡോളൻ ഷിക്തർ-28) ആണ് അറസ്റ്റിലായത്.
തട്ടിപ്പിന്റെ മുഖ്യ സൂത്രധാരനാണിയാളെന്ന് പോലീസ് പറഞ്ഞു. തട്ടിയെടുത്ത അഞ്ചുലക്ഷത്തിൽ മൂന്നുലക്ഷം രൂപ ബാങ്കുവഴി നാട്ടിലേക്കയച്ചു. ഇവരുടെ കൈയിൽനിന്ന് 15,000 രൂപയും രണ്ട് ദിർഹവും കിട്ടിയതായും പോലീസ് പറഞ്ഞു. ഇനി ഒരാളെക്കൂടി പിടിക്കാനുണ്ട്. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി.യുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്.
മടക്കരയിലെ ദമ്പതിമാരിൽനിന്നാണ് സംഘം പണം തട്ടിയത്. മൂന്നുവർഷം മുമ്പ് കണ്ണൂരിലെ ലോഡ്ജ് മുറി റെയ്ഡ് ചെയ്ത പോലീസ് നാല് വിദേശപൗരന്മാരെ വിസയില്ലാത്തതിനാൽ അറസ്റ്റുചെയ്തിരുന്നു. സംഘത്തിൽനിന്ന് അഞ്ച് പാസ്പോർട്ട് പിടിച്ചെടുത്തു. ഇതിൽ അഞ്ചാമത്തെയാൾ ഫാറൂഖ് ഷെയ്ഖാണെന്ന് വ്യക്തമായതായി ഡിവൈ.എസ്.പി. പറഞ്ഞു. അന്ന് ഇയാൾക്ക് ആധാർ കാർഡുണ്ടായിരുന്നില്ല. പിന്നീട് ഝാർഖണ്ഡിൽ പോയി ഇതു സമ്പാദിക്കുകയായിരുന്നു.
പയ്യന്നൂർ തായിനേരിയിലാണ് ഇയാൾ താമസിക്കുന്നത്. വ്യാജ വിദേശ കറൻസി നൽകി പണം തട്ടിയ സംഭവം ഇതിനു മുമ്പും നടന്നിട്ടുണ്ടെന്ന് ഇയാളെ ചോദ്യം ചെയ്തപ്പോൾ വ്യക്തമായി. കൂത്തുപറമ്പ്, കണ്ണൂർ, എറണാകുളം എന്നിവിടങ്ങളിലും ഇവർ സമാനരീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ട്. തട്ടിപ്പിനിരയായവർ മാനക്കേടുണ്ടാകുമെന്ന് കരുതി പോലീസിൽ പരാതി നൽകിയിട്ടില്ലെന്നും ഇവരെ കണ്ടെത്തി അന്വേഷണം ശക്തിപ്പെടുത്തുമെന്നും ഡിവൈ.എസ്.പി. പറഞ്ഞു. ഫാറൂഖ് ഷെയ്ഖിനെ ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.