തിരുവനന്തപുരം : മന്ത്രിസഭാ തീരുമാനങ്ങള്‍ പൂര്‍ണമായും വിവരാവകാശ നിയമപ്രകാരം നല്‍കണമെന്നതില്‍ ഉറച്ചു നില്‍ക്കുന്നതായി സ്ഥാനമൊഴിയുന്ന മുഖ്യവിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം.പോള്‍. വിജിലന്‍സ് ഡയറക്ടറായിരിക്കെ ബാര്‍കോഴക്കേസില്‍ തെളിവില്ലെന്ന തന്‍റെ നിലപാടില്‍നിന്നു ഒരുപടി മുന്നോട്ടുപോകാന്‍ ഒരു അന്വേഷണ ഉദ്യോഗസ്ഥനും സാധിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, ഡിജിപി ലോക്നാഥ് ബെഹ്റ, നെതര്‍ലാൻഡ്സിലെ ഇന്ത്യന്‍ അംബാസഡര്‍ വേണു രാജാമണി തുടങ്ങിയവരാണ് പുതിയ വിവരാവകാശ കമ്മീഷണര്‍ പരിഗണനാ പട്ടികയിലുള്ളവര്‍. ബാര്‍ കോഴക്കേസിലെ വിവാദം കത്തി നില്‍ക്കെ അന്നത്തെ പ്രതിപക്ഷ നേതാവായ വി.എസ്.അച്യുതാനന്ദന്‍റെ വിയോജന കുറിപ്പോടെയാണ് വിന്‍സന്‍ എം.പോള്‍ വിവരാവകാശ കമ്മീഷന്‍റെ പടികള്‍ കയറിയത്.
ബാര്‍കോഴക്കേസില്‍ കേസെടുക്കാനുള്ള തെളിവില്ലെന്നു ഫയലില്‍ കുറിച്ചതാണ് വിഎസിന്‍റെ വിയോജനക്കുറിപ്പിനു കാരണം. അഞ്ചു വര്‍ഷം പിന്നിട്ട് പടിയിറങ്ങുമ്പോഴും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന തന്‍റെ നിലപാടില്‍ നിന്നു ഒരുപടി കടക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്നു വിന്‍സന്‍ എം. പോള്‍ പറയുന്നു.
ഇപ്പോഴും പൂര്‍ണമായി ലഭ്യമാകാത്ത മന്ത്രിസഭാ തീരുമാനങ്ങള്‍ പൗരന്‍റെ അവകാശമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇനിയുള്ള കമ്മീഷണര്‍മാര്‍ക്കുള്ള കാലാവധി മൂന്നു വര്‍ഷമായി കുറച്ചു. മാത്രമല്ല സുപ്രീംകോടതി ജഡ്ജി പദവിയും ഉണ്ടാകില്ല. പുതിയ കമ്മീഷണര്‍മാര്‍ക്കുള്ള അപേക്ഷ പൊതുഭരണവകുപ്പില്‍ നല്‍കാം.