സുല്‍ത്താന്‍ ബത്തേരി: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ മരിച്ചു. മുരളി (16), അജ്മല്‍ (14) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഫെബിന്‍ ഫിറോസ് ചികിത്സയില്‍ കഴിയുകയാണ്. ബത്തേരി കുപ്പാടി കാരക്കണ്ടിക്ക് സമീപം ആളൊഴിഞ്ഞ വീട്ടില്‍ ഏപ്രില്‍ 22നായിരുന്നു അപകടം. ഉച്ചക്ക് ഒരു മണിയോടെ മണ്ണാര്‍ക്കാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ ഷെഡ്ഡിനുള്ളിലാണ് സ്ഫോടനമുണ്ടായത്.
സംഭവത്തില്‍ മുരളി, അജ്മല്‍ ഉള്‍പ്പെടെ പ്രദേശവാസികളായ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബത്തേരി പോലീസ് അന്വേഷണം നടത്തി വരികയാണ്. മൂവരും അയല്‍വാസികളാണ്. മുരുകന്റെ മകന്‍ മുരളി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. അജ്മല്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്. രണ്ട് ദിവസം മുമ്പാണ് കുപ്പാടി കാരക്കണ്ടിക്ക് സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ സ്‌ഫോടനം ഉണ്ടാവുന്നത്.
ഷെഡ്ഡിനുള്ളില്‍ നിന്നും സ്ഫോടന ശബ്ദം കേട്ട് പ്രദേശവാസികള്‍ ഒത്തുകൂടിയപ്പോള്‍ പൊള്ളലേറ്റ മൂന്ന് വിദ്യാര്‍ത്ഥികളും പുറത്തേക്ക് ഓടി വരുന്നതാണ് കണ്ടത്. എങ്ങനെ സ്‌ഫോടനം നടന്നുവെന്നോ വിദ്യാര്‍ത്ഥികള്‍ എന്തിന് ഇവിടെ എന്തിയെന്നതിനെക്കുറിച്ചോ ഇതുവരെ വ്യക്തതയില്ല. വെടിമരുന്നാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
ബത്തേരിയില്‍ മുമ്പ് പടക്കവ്യാപാരം നടത്തിയിരുന്നവര്‍ രണ്ടു വര്‍ഷം മുമ്പ് വാടകയ്ക്ക് ഉപയോഗിച്ചിരുന്ന കെട്ടിടമാണിത്. അവര്‍ ഉപേക്ഷിച്ച് പോയ വെടിമരുന്നില്‍ കുട്ടികള്‍ തീ കൊളുത്തുകയായിരുന്നോ എന്ന സംശയം ഉണ്ട്. പ്രാഥമിക അന്വേഷണത്തില്‍ ഇവിടെ നിന്നും പടക്കത്തിന്റെ അവശിഷ്ടങ്ങളൊന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.