ദില്ലി : ബട്‍ല ഹൗസ് ഏറ്റുമുട്ടല്‍ കേസില്‍ കുറ്റക്കാരനായ ഇന്ത്യൻ മുജാഹിദീൻ ഭീകരൻ ആരിസ് ഖാന്‍റെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു. ആരിസ് ഖാൻ നല്‍കിയ അപ്പീലിന്‍ മേല്‍ ദില്ലി ഹൈക്കോടതിയുടേതാണ് ഉത്തരവ്. ഏറ്റുമുട്ടലില്‍ ആരിസ് ഖാന്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധി ഹൈക്കോടതി ശരിവെച്ചു. ദക്ഷിണ ദില്ലിയിലെ ജാമിയ നഗറിലുള്ള ബട്ല് ഹൗസ് ഫ്ലാറ്റിലാണ് 2008 സെപ്റ്റംബർ 19ന് ഭീകരരും ദില്ലി പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. വെടിവെപ്പില്‍ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ഒപ്പം പോലീസ് ഇൻസ്പെക്ടറായ മോഹൻ ചന്ദ് ശർമയും വീരമൃത്യു വരിച്ചു.
ഈ കേസിലാണ് ആരിസ്ഖാൻ 2018 ല്‍ അറസ്റ്റിലായത്. ദില്ലിയില്‍ ഉണ്ടായ ബോംബ് സ്ഫോടനങ്ങളില്‍ 39 പേര്‍ കൊല്ലപ്പെടുകയും 159 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെയാണ് ബട്ല ഹൗസില്‍ റെയ്ഡും തുടര്‍ന്ന് ഏറ്റുമുട്ടലും നടന്നത്. സ്ഫോടനം ഇന്ത്യൻ മുജാഹിദീൻ ചെയ്തതാണെന്ന് കണ്ടെത്തിയിരുന്നു. ഭീകരർ ബട്ല ഹൗസില്‍ ഉണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് റെയ്ഡ് നടത്തുകയായിരുന്നു. ബട്ല ഹൗസില്‍ ഏറ്റുമുട്ടല്‍ നടക്കുമ്പോള്‍ ഭീകര സംഘത്തിലുണ്ടായിരുന്ന ആരിസ് ഖാനും ഷഹസാദ് അഹമ്മദും ഉള്‍പ്പെടെയുള്ളവർ രക്ഷപെട്ടു.