തിരുവല്ല : ബിലിവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചും അതിന്റെ സ്ഥാപനങ്ങളും കരിനിഴലിലായി. ആദായനികുതി വകുപ്പിന്റെ പരിശോധനയില്‍ വന്‍ അഴിമതിയും സാമ്പത്തിക തിരിമറിയും കണ്ടുപിടിച്ചിരിക്കുകയാണ്. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പരിശോധനാ സംഘത്തില്‍ ഉണ്ട്. കണക്കില്‍ പെടാത്ത കോടിക്കണക്കിനു രൂപയും അനധികൃത പണമിടപാടുകള്‍ സംബന്ധിച്ച നിരവധി രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
സഭയുടെ ഉടമസ്ഥതയിലുള്ള തിരുവല്ല – കുറ്റപ്പുഴയിലെ ബിലിവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍നിന്നും ഏഴര കോടി രൂപയാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്. ഈ വാഹനത്തിന്റെ ഉടമസ്ഥത സംബന്ധിച്ച് ഇപ്പോഴും ദുരൂഹത നിലനില്‍ക്കുകയാണ്.
മല്ലപ്പള്ളി – ആനിക്കാട് വടപ്പുരയിടത്തില്‍ വീട്ടില്‍ എബി എന്നറിയപ്പെടുന്ന എബനേസര്‍ കെ.ഉമ്മന്റെ ഉടമസ്ഥതയിലുള്ളതാണ് KL-02 AK 1610 രജിസ്ട്രേഷന്‍ നമ്പറിലുള്ള നിസ്സാന്‍ സണ്ണി കാര്‍. ഇദ്ദേഹം ബിലിവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജിലെ പി.ആര്‍.ഓ ആണ് ഇപ്പോള്‍. കുറ്റപ്പുഴ സ്വദേശിയും ബിലിവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് ഫിനാന്‍ഷ്യന്‍ ഡയറക്ടറുമായ ഫാദര്‍ ദാനിയേല്‍ വര്‍ഗീസ് ആണ് കാര്‍ വാങ്ങിയത്. 2020 ഫെബ്രുവരി മാസം അഞ്ചാം തീയതി മൂന്നു ലക്ഷം രൂപക്ക് വിറ്റതായി രേഖയുണ്ടെങ്കിലും അതില്‍ വാഹനം വാങ്ങിയ ഫാദര്‍ ദാനിയേല്‍ വര്‍ഗീസ് ഒപ്പ് ഇട്ടിട്ടില്ല. സാക്ഷിയായി ഒരാളുടെ പേര് മാത്രമേയുള്ളൂ. എല്ലാം എഴുതിയത് ഒരാള്‍ തന്നെയെന്നു വ്യക്തമാണ്.
വാഹനം വാങ്ങിയ ഫാദര്‍ ദാനിയേല്‍ വര്‍ഗീസ് രണ്ടാഴ്ച മുമ്പാണ് യു.കെയിലേക്ക് പോയത്. വാങ്ങിയ വാഹനം പേരില്‍ മാറ്റിയിരുന്നില്ല. ഈ വാഹനം ബിലിവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് മുന്‍ പി.ആര്‍.ഓയും ഇപ്പോള്‍ മാനേജരുമായ ഫാദര്‍ സിജോ പന്തപ്പള്ളില്‍ എന്നയാളിനെ ഏല്‍പ്പിച്ചിട്ടാണ് ഫാദര്‍ ദാനിയേല്‍ വര്‍ഗീസ് നാടുവിട്ടത്. ഈ കാറില്‍ നിന്നാണ് ഏഴര കോടി രൂപ ആദായനികുതി ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. കാറിന്റെ താക്കോല്‍ ഫാദര്‍ സിജോ പന്തപ്പള്ളിലിന്റെ വീട്ടില്‍ നിന്നും പരിശോധനയില്‍ കണ്ടെടുക്കുകയായിരുന്നു.
കാര്‍ പേരില്‍ നിന്നും മാറ്റിയില്ലെന്ന് ഉടമയായിരുന്ന എബി അറിഞ്ഞിരുന്നില്ല. ആദായനികുതി ഉദ്യോഗസ്ഥര്‍ ഏഴര കോടി രൂപ പിടിച്ചെടുത്തത് അറിഞ്ഞ എബി, യു.കെയിലുള്ള ഫാദര്‍ ദാനിയേല്‍ വര്‍ഗീസിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്തിനാണ് തന്നെ ചതിയില്‍പ്പെടുത്തിയതെന്ന് എബി കരഞ്ഞുകൊണ്ട് ചോദിക്കുന്നുണ്ട്. താന്‍ മരിച്ചാല്‍ തന്റെ കുടുംബത്തെയെങ്കിലും നോക്കണമെന്നും ഇദ്ദേഹം കരഞ്ഞുകൊണ്ട് അപേക്ഷിക്കുന്നുണ്ട്. എന്നാല്‍ പലതിനും ഫാദര്‍ ദാനിയേല്‍ വര്‍ഗീസ് ഉത്തരം പറയുന്നുണ്ടായിരുന്നില്ല.
ബിലിവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ കെ.പി യോഹന്നാന്‍ ഇക്കാര്യത്തില്‍ നിരപരാധിയാണെന്നും എല്ലാം ചെയ്തത് ബിലിവേഴ്സിന്റെ മുന്‍ പി.ആര്‍.ഓ യും ഇപ്പോള്‍ മാനേജരുമായ ഫാദര്‍ സിജോ പന്തപ്പള്ളില്‍ ആണെന്നും ആരോപിച്ചുകൊണ്ട് സഭയിലെ ഒരു വിഭാഗം രംഗത്തുവന്നത് ഏറെ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. ബിലിവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് സേവ് ഫോറമാണ് കെ.പി യോഹന്നാനെ വെള്ളപൂശുവാന്‍ രംഗത്തുള്ളത്. നാളിതുവരെ സഭയുടെ മുഴുവന്‍ കാര്യങ്ങളും നടത്തിയിരുന്നത് ഫാദര്‍ സിജോ പന്തപ്പള്ളില്‍ ആണ്. കെ.പി.യോഹന്നാന്‍ തന്റെ സ്ഥാപനങ്ങളെല്ലാം നിയന്ത്രിച്ചിരുന്നത് ഫാദര്‍ സിജോയിലൂടെയാണ്. മാധ്യമങ്ങളുമായി നല്ല ബന്ധവും ഉണ്ടാക്കിയെടുത്തിരുന്നു. സാമ്പത്തിക പ്രയാസങ്ങള്‍ ഉണ്ടായിട്ടും മാധ്യമങ്ങള്‍ക്ക് കൊടുക്കുന്നത് മുടക്കിയിരുന്നില്ലെന്നാണ് വിവരം. അതുകൊണ്ടുതന്നെ ബിലിവേഴ്സ് ചര്‍ച്ചിലെ ആദായനികുതി പരിശോധന കൂടുതല്‍ പുറത്തേക്ക് വരുന്നില്ല.