ഇടുക്കി : കോട്ടയം, ആലപ്പുഴ ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടുർന്ന് ഇടുക്കി ജില്ലയിലെ അതിർത്തി ചെക്‌പോസ്റ്റുകളിൽ പരിശോധന ശക്തമാക്കി മൃഗസംരക്ഷണ വകുപ്പ്. കമ്പംമേട്, ബോഡിമെട്ട്, കുമളി ചെക്ക് പോസ്റ്റുകളിൽ മൃഗസംരക്ഷണ വകുപ്പിന്റെ മുഴുവൻ സമയ പരിശോധന ആരംഭിച്ചു.
ജില്ലയിൽ കമ്പംമേട്, ബോഡിമെട്ട്, കുമളി എന്നിവിടങ്ങളിൽ മാത്രമാണ് വെറ്റിനറി ചെക്ക് പോസ്റ്റുകൾ ഉള്ളത്. തമിഴ്‌നാട്ടിൽ നിന്ന് ജില്ലയിലേക്ക് ബ്രോയിലർ കോഴികളെ എത്തിക്കുന്ന പ്രധാന മാർഗമാണ് കമ്പംമേട് ചെക്ക് പോസ്റ്റ്. ദിനംപ്രതി അയ്യായിരത്തോളം ബ്രോയിലർ കോഴികളാണ് കമ്പംമേട് ചെക്ക്‌പോസ്റ്റ് വഴി സംസ്ഥാനത്തേക്ക് എത്തുന്നത്. സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ മൃഗസംരക്ഷണ വകുപ്പ് ചെക്ക് പോസ്റ്റിൽ പരിശോധന കർശനമാക്കി.
ചെക്ക് പോസ്റ്റുകളിൽ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ, അറ്റന്റർ, ഫീൽഡ് ഓഫീസർ എന്നിവരടങ്ങിയ സംഘങ്ങളാണ് പരിശോധനകൾ നടത്തുന്നത്. കോഴികളുമായി വരുന്ന വാഹനങ്ങൾ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷമാണു കടത്തിവിടുന്നത്. അവശതയുള്ള കോഴികളെ കണ്ടെത്തിയാൽ വാഹനങ്ങൾ തമിഴ്‌നാട്ടിലേക്ക് തന്നെ മടക്കി അയക്കും. ചെക്ക്‌പോസ്റ്റുകളിൽ പരിശോധന ശക്തമാക്കിയതോടെ അതിർത്തി പ്രദേശങ്ങളിൽ കോഴിയുടെ വിലയും കുത്തനെ ഇടിഞ്ഞിട്ടുണ്ട്.