തിരുവല്ല : തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബിജെപി ജില്ലാ നേതൃത്വത്തില്‍ പൊട്ടിത്തെറി. തിരുവല്ലയില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനടയെ കാലുവാരിയെന്ന നിഗമനത്തില്‍ ജില്ലാ നേതൃത്വം അച്ചടക്ക നടപടി തുടങ്ങി.
അശോകന്‍ ഇവിടെ ദയനീയമായി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നാണ് പോളിങിന് പിന്നാലെ നടന്ന അവലോകനത്തില്‍ വ്യക്തമാകുന്നത്. ഇതോടെയാണ് അച്ചടക്ക നടപടിക്ക് ജില്ലാ നേതൃത്വം തുനിഞ്ഞിറങ്ങിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നിന്ന പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ അടക്കമുള്ളവരെ വെട്ടി നിരത്തുന്ന നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. പെരിങ്ങര പഞ്ചായത്തിലാണ് നടപടികള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.
യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണി മത്സരിക്കാനിരുന്ന മണ്ഡലമാണ് തിരുവല്ല. ഒന്നരവര്‍ഷം മുമ്പ് തന്നെ ഇതിനായുള്ള നടപടികള്‍ അനൂപ് ആരംഭിച്ചിരുന്നു. മണ്ഡലത്തില്‍ താമസമാക്കിയ അനൂപ് ജനസേവന കേന്ദ്രം തുടങ്ങി ആള്‍ക്കാരെ സഹായിച്ചിരുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ എല്ലാ ബൂത്തിലും തന്റെ ചിത്രം വെച്ച കലണ്ടറും കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ സംബന്ധിച്ച ലഘുലേഖകളും അനൂപ് വിതരണം ചെയ്തിരുന്നു. എല്ലാ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കും സാമ്പത്തിക സഹായവും ലഭ്യമാക്കി. സാധാരണക്കാര്‍ക്ക് വേണ്ടി ആനുകൂല്യങ്ങള്‍ ലഭ്യമാക്കുകയും ചെയ്തു. മണ്ഡലത്തിലുള്ള മുഴുവന്‍ ബിജെപി പ്രവര്‍ത്തകര്‍ക്കും പ്രിയങ്കരനായി അനൂപ് മാറുകയും ചെയ്തിരുന്നു. ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനടയുടെ അനുഗ്രഹാശിസുകളും അനൂപിനുണ്ടായിരുന്നു.
എന്നാല്‍ തെരഞ്ഞെടുപ്പില്‍ സീറ്റ് പ്രഖ്യാപനം വന്നപ്പോള്‍ എല്ലാവരും ഞെട്ടി. ആറന്മുള സീറ്റ് നോട്ടമിട്ടിരുന്ന ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനടയ്ക്ക് പകരം ഓര്‍ത്തഡോക്സ് സഭയുടെ പിന്തുണയോടെ ബിജുമാത്യു സ്ഥാനാര്‍ത്ഥിയായി. വിവരം നേരത്തേ ചോര്‍ന്നു കിട്ടിയ അശോകന്റെ അനുകൂലികള്‍ കൂട്ടരാജി പ്രഖ്യാപനം നടത്തി. ഇതോടെ തിരുവല്ലയില്‍ സീറ്റുറപ്പിച്ചിരുന്ന അനൂപ് ആന്റണിയെ അമ്പലപ്പുഴയിലേക്ക് തട്ടി. പകരം അശോകന് തിരുവല്ല കൊടുത്തു. അനൂപിനെ അല്ലാതെ ആരും അംഗീകരിക്കില്ലെന്ന് തിരുവല്ലയിലെ ബിജെപി നേതാക്കള്‍ അറിയിച്ചു. മണ്ഡലത്തിലേക്ക് വലതുകാല്‍ വെച്ച് ചെന്ന അശോകനെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ അടക്കം തടഞ്ഞു വെച്ചു.
യാതൊരു പ്രവര്‍ത്തനവും ബിജെപിയുടേതായി മണ്ഡലത്തില്‍ നടന്നില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 32,000ല്‍പ്പരം വോട്ടാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അക്കീരമണ്‍ കാളിദാസ ഭട്ടതിരി നേടിയത്. പാര്‍ലമെന്റിലേക്ക് സുരേന്ദ്രന് 39,000 വോട്ടും കിട്ടി. അനൂപായിരുന്നു സ്ഥാനാര്‍ത്ഥിയെങ്കില്‍ ഇക്കുറി അത് 45,000 വോട്ടായി ഉയരുമെന്നായിരുന്നു പ്രതീക്ഷ. അശോകന്‍ സ്ഥാനാര്‍ത്ഥി ആയതോടെ പ്രവര്‍ത്തകര്‍ പിന്നോക്കം വലിഞ്ഞു. ബിജെപി വോട്ടുകള്‍ വ്യാപകമായി ചെയ്യാതെ വരികയും ചെയ്തു. ചിലര്‍ യുഡിഎഫിന് വോട്ടു മറിക്കുകയും ചെയ്തു. ഇതോടെ അശോകന്റെ അവസ്ഥ ദയനീയമാണ്.
വരും ദിവസങ്ങളില്‍ വിവിധ മോര്‍ച്ച ഭാരവാഹികള്‍ ഉള്‍പ്പടെയുള്ളവരെ പുറത്താക്കുമെന്നാണ് ലഭിക്കുന്ന സൂചന. പുറത്താക്കേണ്ട 50 പേരുടെ പട്ടിക തയാറാക്കിയതായും വിവരം ലഭിക്കുന്നുണ്ട്. കഴിഞ്ഞ മാസം 14 ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതിന് പിന്നാലെ അശോകന്‍ കുളനട പിന്മാറണമെന്ന് ബിജെപിയിലെയും പോഷക സംഘടനകളായ മഹിളാ മോര്‍ച്ചയിലെയും യുവമോര്‍ച്ചയിലെയും ഒരു വിഭാഗം പരസ്യമായി ആവശ്യപ്പെട്ടിരുന്നു.
യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തിരുവല്ല നഗരത്തിലടക്കം പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. എന്നാല്‍ പ്രവര്‍ത്തകരുടെ എതിര്‍പ്പുകളെ അവഗണിച്ച നേതൃത്വം അശോകന്‍ കുളനടയുടെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതോടെയാണ് ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്ന സാഹചര്യമുണ്ടായത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ തിരുവല്ലയില്‍ നടന്ന പ്രതിഷേധങ്ങള്‍ പണം വാങ്ങി സംഘടിപ്പിച്ചതാണെന്ന് കഴിഞ്ഞ ദിവസം അശോകന്‍ കുളനട ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതും വിട്ടുനിന്ന നേതാക്കളെയും പ്രവര്‍ത്തകരെയും ഏറെ ചൊടിപ്പിച്ചിട്ടുണ്ട്.
നിയോജക മണ്ഡലത്തിലാകമാനം 25 ശതമാനത്തോളം പ്രവര്‍ത്തകര്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടു നിന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് തെരഞ്ഞെടുപ്പ് ഫലത്തില്‍ വന്‍ തിരിച്ചടിയുണ്ടാക്കുമെന്ന് ബോധ്യമായതോടെയാണ് ഫല പ്രഖ്യാപനത്തിന് മുമ്പ് തന്നെ വെട്ടി നിരത്തലുമായി ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട തന്നെ മുന്നിട്ടിറങ്ങിയിരിക്കുന്നതെന്നാണ് എതിര്‍ ശബ്ദമുയര്‍ത്തുന്നവരുടെ ആരോപണം. സാമൂഹിക മാധ്യമങ്ങളിലൂടെയും പ്രവര്‍ത്തകര്‍ അശോകന്‍ കുളനടയ്ക്കെതിരെ വളരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിക്കുന്നത്.