മണിപ്പൂർ : ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. മണിപ്പൂരിലെ തൗബാൽ ജില്ലയിലാണ് സംഭവം. മുഖ്യപ്രതി പോലീസിന് മുന്നിൽ കീഴടങ്ങുകയും മറ്റൊരു പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ബിജെപിയുടെ സംസ്ഥാന ഘടകത്തിന്‍റെ എക്സ്-സർവീസ്മെൻ സെൽ കൺവീനറായ ലൈഷ്റാം രമേഷ്വർ സിങ്ങാണ് കൊല്ലപ്പെട്ടത്. ക്ഷേത്രി ലെയ്‌കൈ ഏരിയയിലെ അദ്ദേഹത്തിന്‍റെ വസതിയുടെ ഗേറ്റിന് സമീപമാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
രജിസ്ട്രേഷൻ നമ്പരില്ലാത്ത കാറിൽ വന്ന രണ്ട് പേർ രാവിലെ 11 മണിയോടെ സിംഗിന് നേരെ വെടിയുതിർക്കുകയായിരുന്നു. നെഞ്ചിൽ വെടിയേറ്റ 50 കാരനായ ലൈഷ്റാം രമേഷ്വറിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷം വാഹനം ഓടിച്ചിരുന്ന നൗറെം റിക്കി പോയിന്റിംഗ് സിംഗ് എന്നയാളെ അറസ്റ്റ് ചെയ്തതായി പോലീസ് സൂപ്രണ്ട് ഹവോബിജം ജോഗേഷ്ചന്ദ്ര മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ബിഷ്ണുപൂർ ജില്ലയിലെ കെയ്നൗ സ്വദേശിയായ ഡ്രൈവറെ ഇംഫാൽ വെസ്റ്റ് ജില്ലയിലെ ഹവോബാം മാരക് ഏരിയയിൽ വെച്ചാണ് പിടികൂടിയത്. 46 കാരനായ അയേക്പാം കെഷോർജിത്ത് എന്ന് തിരിച്ചറിഞ്ഞ പ്രധാന പ്രതിക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. കൂടാതെ കീഴടങ്ങാൻ അഭ്യർത്ഥിച്ചു. അതേസമയം അദ്ദേഹത്തിന് അഭയം നൽകുന്നതിനെതിരെ ആളുകൾക്ക് മുന്നറിയിപ്പ് നൽകി.
ഇതിനുശേഷം പ്രധാന പ്രതി ഇംഫാൽ വെസ്റ്റ് ജില്ലയിലെ കമാൻഡോ കോംപ്ലക്സിൽ പോലീസിന് മുന്നിലെത്തി കീഴടങ്ങി. ഹവോബാം മറാക്ക് സ്വദേശിയാണ്. ഇയാളുടെ പക്കൽ നിന്ന് .32 കാലിബർ ലൈസൻസുള്ള പിസ്റ്റൾ, രണ്ട് മാഗസിനുകൾ, ഒമ്പത് കാട്രിഡ്ജുകൾ എന്നിവ പിടിച്ചെടുത്തു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് സൂപ്രണ്ട് അറിയിച്ചു.