തിരുവനന്തപുരം: കെനിയയിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് മരിച്ച മലയാളികളുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. കൊച്ചി വഴിയാണ് മൃതദേഹം എത്തിക്കുക. മൃതദേഹത്തെ അനുഗമിക്കുന്നവർക്ക് യെല്ലോ വാക്സിൻ നിർബന്ധം എന്ന വ്യവസ്ഥയിൽ ഇളവ് നൽകി. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് ഇളവ് നൽകിയത്. മൂവാറ്റുപുഴ സ്വദേശിനി ജസ്ന (29), മകൾ റൂഹി മെഹ്റിൻ ( ഒന്നര വയസ്), മാവേലിക്കര ചെറുകോൽ സ്വദേശിനി ഗീത ഷോജി ഐസക്ക് (58), പാലക്കാട് മണ്ണൂർ സ്വദേശിനി റിയ ആൻ (41), മകൾ ടൈറ റോഡ്രിഗസ് (ഏഴ്) എന്നിവരുടെ മൃതദേഹങ്ങളാണ് നാളെ രാവിലെ 8.45ന് ഖത്തർ എയർവേയ്സ് വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കുന്നത്.
കെനിയയിൽ നിന്നു ഖത്തറിലേക്കു വിമാനം പുറപ്പെടുന്നതിന് ഏതാനും മണിക്കൂർ മുൻപ് മാത്രമാണ് യെല്ലോ ഫിവർ വാക്സിൻ സർട്ടിഫിക്കറ്റ് അനിവശ്യമാണെന്ന് ട്രാവൽ ഏജൻസി അധികൃതർ വ്യക്തമാക്കിയത്. ഇതോടെ ഭൗതിക ശരീരങ്ങൾ നാട്ടിലെത്തിക്കുന്നത് വൈകുമെന്ന ആശങ്ക ഉയർന്നു. കെനിയയിലെ ലോക കേരള സഭാംഗങ്ങൾ അടിയന്തിര ഇടപെടൽ തേടി നോർക്ക റൂട്ട്സിനെ വിവരം അറിയിച്ചു. ഉടൻ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രശ്നത്തിൽ ഇടപെട്ടു. നോർക്ക റൂട്ട്സും സംസ്ഥാന ആരോഗ്യ വകുപ്പും കേന്ദ്ര സർക്കാ രുമായി അടിയന്തിര ഇടപെടൽ നടത്തി. ഇതേത്തുടർന്ന് യെല്ലോ ഫിവർ വാക്സിൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന പ്രത്യേക സാഹചര്യം പരിഗണിച്ച് ഒഴിവാക്കി നൽകുകയായിരുന്നു.