കൊച്ചി : ബ്രഹ്മപുരത്ത് അഴിമതി ആരോപണങ്ങൾ ഉയരുന്ന ജൈവമാലിന്യ സംസ്കരണ ടെൻഡറിൽ കഴിഞ്ഞ വർഷം കരാർ ലഭിച്ചത് സിപിഎം നേതാവിന്‍റെ കമ്പനിക്ക്. സ്റ്റാർ കണ്‍സ്ട്രക്ഷൻസിന്‍റെ രണ്ട് പങ്കാളികളിൽ ഒരാൾ കളമശേരിയിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ സക്കീർ ബാബുവാണ്. ടെൻഡറിൽ അട്ടിമറി നടന്നു എന്ന പരാതിയിൽ വിജിലൻസ് അന്വേഷണവും കമ്പനി നേരിടുകയാണ്. കൊച്ചി കോർപ്പറേഷനിൽ പ്രതിദിന മാലിന്യ സംസ്കരണത്തിൽ ഏറ്റവും ഒടുവിൽ കരാർ നേടിയ കമ്പനി സ്റ്റാർ കണ്‍സ്ട്രക്ഷൻസാണ്. തീപിടുത്തം ഉണ്ടായ മാർച്ച് രണ്ടിനാണ് കരാർ അവസാനിച്ചത്. സക്കീർ ബാബു സിപിഎം ബ്രാഞ്ച് സെക്രട്ടറി, വിവാദ സിപിഎം നേതാവ് സക്കീർ ഹുസൈൻ നേതൃത്വം നൽകിയ സംഘടനയിലെ വൈസ് പ്രസിഡന്‍റ് സേവി ജോസഫ് എന്നീ രണ്ട് പേരാണ് കമ്പനി ഉടമകൾ.
കോർപ്പറേഷൻ ടെൻഡർ ക്ഷണിക്കുന്നത് 2021 ഏപ്രിൽ 21നാണ്. മാലിന്യ സംസ്കരണത്തിൽ ഒരു മുൻപരിചയവും സ്റ്റാർ കണ്‍സ്ട്രക്ഷൻസിനില്ല. എന്നാൽ ടെക്നോഗ്രൂപ്പ് എന്ന മറ്റൊരു കമ്പനിയുമായി ചേർന്ന് കരാർ സ്വന്തമാക്കിയത് മുതൽ അടിമുടി ദുരൂഹതകളാണ്. പ്രതിദിനം 250 ടണ്‍ മാലിന്യ സംസ്കരിച്ചുള്ള പ്രവൃത്തി പരിചയം വേണമെന്നതാണ് പ്രധാന നിബന്ധന. 100 ടൺ പോലും പ്രതിദിന സംസ്കരണം നടക്കാത്ത ഒറ്റപ്പാലത്തെയും മലപ്പുറത്തെയും പ്രവൃത്തി പരിചയം കാട്ടി ടെക്നിക്കൽ ബിഡ് വിജയിച്ചതാണ് പ്രധാന ആരോപണം.
സ്റ്റാർ കണ്‍സ്ട്രക്ഷൻസിന് വഴിവിട്ട് സഹായം നൽകി എന്ന ആരോപണത്തിൽ ഭരണ പ്രതിപക്ഷ ഭേദമില്ല. കൊച്ചി മുൻ മേയർ ടോണി ചമ്മണിക്ക് ഒപ്പം സിപിഐ കൗണ്‍സിലർ സിഎ ഷക്കീറും അഴിമതി ഉയർത്തുന്നതാണ് സിപിഎമ്മിനെ പ്രതിരോധത്തിൽ നിർത്തുന്നത്. സാക്കീർ ബാബുവിന്‍റെ പ്രതികരണവും തേടി. സ്റ്റാർകണ്‍ട്രക്ഷൻസിന്‍റെ കരാർ കാലാവധി അവസാനിക്കാൻ രണ്ട് മാസം ബാക്കി നിൽക്കെ പുതിയ ടെൻഡർ ക്ഷണിക്കണമെന്ന ചട്ടം നിലനിൽക്കെ കോർപ്പറേഷൻ ഇതും അവഗണിച്ചു. ഒടുവിൽ തീ കത്തി വിവാദമായതിന് പിന്നിലാണ് ആരോപണങ്ങൾക്ക് പിന്നാലെ പുതിയ ടെൻഡർ ക്ഷണിച്ചത്. പ്രതിദിന മാലിന്യ സംസ്കരണ കരാർ നേടിയെടുത്തതിലെ അഴിമതി ആരോപണങ്ങൾ സ്റ്റാർ കണ്‍സ്ട്രക്ഷൻ്സ് വിജിലൻസ് അന്വേഷണം നേരിടുകയാണ്.