പത്തനംതിട്ട : ശബരിമലയിൽ ഭക്തർ ഭഗവാന് കാണിക്കയായി സമർപ്പിച്ച ലക്ഷക്കണക്കിന് രൂപ മാലിന്യത്തൊടൊപ്പം കെട്ടിക്കിടന്ന് നശിച്ചു. കറൻസി നോട്ടുകളും നാണയങ്ങളുമാണ് തുരുമ്പെടുത്തും ദ്രവിച്ചും കണ്ടെത്തിയത്. എണ്ണിത്തിട്ടപ്പെടുത്താത്ത നോട്ടുകളും ഭക്തർ സമർപ്പിച്ച പൂജാദ്രവ്യങ്ങളും ഇരുനൂറിൽ പരം ചാക്കുകളിലാക്കിയാണ് മാലിന്യത്തോടൊപ്പം തള്ളിയത്. ശബരിമല ഉത്രം ഉത്സവത്തിനും മേടമാസ-വിഷു പൂജകൾക്കുമായി ഏപ്രിൽ ഒന്നിന് നട തുറന്നപ്പോഴാണ് ഇത് ശ്രദ്ധയിപ്പെട്ടത്. മകരവിളക്ക്, കുംഭം, മീനം മാസങ്ങളിൽ ലഭിച്ച കാണിക്കയാണ് ഇവയെന്നാണ് വിവരം. നട തുറന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും ഇവ എണ്ണിത്തിട്ടപ്പെടുത്താൻ ദേവസ്വം ബോർഡ് തയ്യാറിയിട്ടില്ല.
തുടർന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി തിരുവിതാംകൂർ ദേവസ്വം ബോർഡ് എംപ്ലോയീസ് സംഘ് ജനറൽ സെക്രട്ടറി ശ്രീകുമാർ ജി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് പരാതി നല്കിയിരുന്നു. മകരവിളക്ക് കാലം മുതൽ മേടം വരെ ദണ്ഡാരത്തിന്റെ ചുമതല വഹിച്ച സ്പെഷൽ ഓഫീസർമാർക്കെതിരെ നടപടിയെടുക്കണമെന്നും പരാതിയിൽ വ്യക്തമാക്കി. പരാതി നൽകിയിട്ട് ഒരാഴ്ച പിന്നിട്ടും അന്വേഷണം നടത്താൻ ബോർഡ് തയ്യാറായിട്ടില്ല. ഇത്തരം ഒരു പരാതി ലഭിച്ചാൽ ദേവസ്വം വിജിലൻസിന് അത് കൈമാറണമെന്നാണ് ചട്ടം. എന്നാൽ അത്തരം ഒരു നടപടിയും ബോർഡിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. മാത്രമല്ല കേടായ നോട്ടുകൾ തിരുവനന്തപുരത്ത് എത്തിച്ച് സ്റ്റേറ്റ് ബാങ്കിന് കൈമാറാനും ബോർഡ് തയ്യാറായിട്ടില്ല. വെള്ളം വീണ് ദ്രവിച്ച നോട്ടുകളാണ് ഇവയെന്ന് വരുത്തി തീർത്ത് പ്രശ്നം ഒതുക്കി തീർക്കാനാണ് ദേവസ്വം അധികൃതർ ശ്രമിക്കുന്നതെന്നാണ് വിവരം.