ന്യൂഡൽഹി : നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ നാലിടത്ത് ബിജെപിക്ക് ലീഡ്. സിറ്റിങ് സീറ്റുകളായ ഉത്തർപ്രദേശിലെ ഗൊല ഗൊരഖ്നാഥ്, ബിഹാറിലെ ഗോപാല്‍ഗഞ്ച് എന്നിവിടങ്ങളിലും ഹരിയാനയിലെ അദംപുര്‍, ഒഡിഷയിലെ ധാംനഗർ എന്നിവിടങ്ങളിലുമാണ് ബിജെപി മുന്നേറ്റം. സിറ്റിങ് സീറ്റായ ബിഹാറിലെ മൊകാമയിൽ ആർജെഡി തന്നെയാണ് മുന്നിൽ. ഗൊല ഗൊരഖ്നാഥിലെ ബിജെപി എംഎല്‍എ അരവിന്ദ് ഗിരിയുടെ വിയോഗത്തെ തുടർന്ന് ഒഴിവ് വന്ന സീറ്റിൽ അദ്ദേഹത്തിന്റെ മകൻ അമൻ ഗിരിയാണ് മത്സരിക്കുന്നത്.
അമൻ ലീഡ് നിലനിർത്തുണ്ടെങ്കിലും സമാജ്‌വാദി പാര്‍ട്ടിയുടെ വിനയ് തിവാരി മികച്ച പോരാട്ടമാണ് കാഴ്‍ച വയ്ക്കുന്നത്. ശിവസേന മുൻനേതാവ് അന്തരിച്ച രമേഷ് ലത്കെയുടെ ഭാര്യ റുതുജ ലത്കെ അന്ധേരി ഈസ്റ്റിൽ വിജയം ഉറപ്പിച്ചു. അന്ധേരി ഈസ്റ്റിലെ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയെ പിൻവലിച്ചിരുന്നു. തെലങ്കാനയിലെ മനുഗോഡയിൽ ബിജെപിയും ടിആര്‍എസും ഒപ്പത്തിനൊപ്പമാണ്. കോണ്‍ഗ്രസ് എംഎല്‍എ കെ.രാജഗോപാല്‍ റെഡ്ഡി എംഎൽഎ സ്ഥാനം രാജിവച്ച് ബിജെപിയിൽ ചേർന്നതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
കെ.രാജഗോപാല്‍ റെഡ്ഡിയെ തന്നെ കളത്തിലിറക്കി ബിജെപി ഭാഗ്യം പരീക്ഷിക്കുമ്പോൾ കെ.പ്രഭാകര്‍ റെഡ്ഡിയെ മുൻനിർത്തിയാണ് ടിആർഎസ് കളത്തിലിറങ്ങിയത്. പലവായ് ശ്രാവന്തി റെഡ്ഡിയാണ് കോൺഗ്രസ് സ്ഥാനാർഥി. ഒഡിഷയിലെ ധാംനഗറില്‍ ബിജെപി നേതാവ് ബിഷ്ണു ചരണ്‍ സേതിയുടെ മരണത്തെതുടർന്നുള്ള ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്കായി രംഗത്തിറങ്ങിയ മകൻ സൂര്യവംശി സൂരജ് സ്ഥിതപ്രജ്ഞ ലീഡ് ഉയർത്തി. ബിജെഡിയാണ് രണ്ടാം സ്ഥാനത്ത്. കോൺഗ്രസിന്‍റെ സിറ്റിങ് സീറ്റായ ഹരിയാനയിലെ അദംപുരിലും ബിജെപി മുന്നേറ്റമാണ്. കോണ്‍ഗ്രസ് എംഎല്‍എ കുല്‍ദീപ് ബിഷ്‌ണോയി രാജിവച്ച് ബിജെപിയിലേക്കു കളം മാറിയതോടെയാണ് അദംപുരിൽ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.