ഒട്ടാവ : അപൂര്‍വ സാഹചര്യങ്ങളില്‍ ചിലര്‍ക്ക് രക്തം കട്ടപിടിക്കാന്‍ കാരണമാകുമെന്ന ആശങ്കയെത്തുടര്‍ന്ന് യുവാക്കള്‍ക്ക് ആസ്ട്രാസെനകയുടെ കോവിഡ് വാക്‌സിന്‍ നല്‍കാനുള്ള പദ്ധതി കാനഡ താത്ക്കാലികമായി നിര്‍ത്തിവെച്ചു. ഒന്റാറിയോ, ക്യൂബെക്ക്, ബ്രിട്ടീഷ് കൊളംബിയ, ആല്‍ബെര്‍ട്ട എന്നിവിടങ്ങളിലെ ആരോഗ്യ അധികൃതര്‍ 55 വയസ്സിന് താഴെയുള്ളവര്‍ക്ക് ഈ വാക്‌സിന്‍ നല്‍കുന്നതാണ് നിര്‍ത്തി വെച്ചത്. രാജ്യത്തിന്റെ വാക്‌സിന്‍ ഉപദേശക സമിതി താത്ക്കാലികമായി നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് ആസ്ട്രാസെനെക്ക വാക്‌സിനേഷന്‍ വിതരണം താത്ക്കാലികമായി നിര്‍ത്തിയത്.
പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ വാക്‌സിന്‍ യജ്ഞത്തിന് ഇത് തിരിച്ചടിയാവും. കാനഡയ്ക്ക് ഈ ആഴ്ച യുഎസില്‍ നിന്ന് 15 ലക്ഷം ഡോസ് അസ്ട്രാസെനെക്ക വാക്‌സിന്‍ ലഭിക്കാനിരിക്കെയാണ് ഈ തീരുമാനം. യുഎസ്സില്‍ 15.5 ശതമാനം പേര്‍ വാക്‌സിന്‍ കുത്തിവെപ്പെടുത്തപ്പോള്‍ കാനഡയില്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ 1.8 ശതമാനം മാത്രമാണ്. ഫൈസര്‍, മൊഡേണ വാക്‌സിന്‍ ആണ് നിലവില്‍ കാനഡയില്‍ ഭൂരിഭാഗം പേര്‍ക്കും നല്‍കിയത്. അപൂർവമായി ചിലർക്ക് വാക്സിനേഷന് ശേഷം രക്തം കട്ടപിടിച്ചതിനെത്തുടർന്ന് കഴിഞ്ഞ മാസം ചില യൂറോപ്യൻ രാജ്യങ്ങൾ ആസ്ട്രാസെനക്ക വാക്സിൻ വിതരണം താത്ക്കാലികമായി നിർത്തിവെച്ചിരുന്നു. എന്നാൽ ആശങ്കപ്പെടേണ്ടതില്ലെന്ന റിപ്പോർട്ടുകളെത്തുടർന്ന് വിതരണം പുനരാരംഭിക്കുകയായിരുന്നു.