റാന്നി : മണിയാര്‍ പി.ഐ.പി ജലസേചന പദ്ധതിയുടെ കനാലുകള്‍ സംരക്ഷണമില്ലാതെ തകര്‍ച്ചയുടെ വക്കില്‍. വടശേരിക്കര ബ്രദറണ്‍മുക്കിന് സമീപം പാലത്തില്‍ വലിയ ചോര്‍ച്ച കണ്ടെത്തിയതാണ് അവസാന സംഭവം. ഇപ്പോള്‍ ചോര്‍ച്ച കണ്ടെത്തിയ പാലത്തിന് സമീപമാണ് മുമ്പ് വശം ഇടിഞ്ഞ് വലിയ ചോര്‍ച്ച ഉണ്ടായത്. ഇതുമൂലം ദിവസങ്ങളോളം ജലസേചന പദ്ധതി അടഞ്ഞു കിടന്നിരുന്നു. ഇത് പടിഞ്ഞാറന്‍ മേഖലയിലെ കര്‍ഷകരെ ബുദ്ധിമുട്ടിലാഴ്ത്തിയിരുന്നു. വേനല്‍ക്കാലത്ത് ഇതിലൂടെ എത്തുന്ന വെള്ളമാണ് പടിഞ്ഞാറന്‍ മേഖലയിലെ കൃഷിക്ക് ഉപയോഗിക്കുന്നത്. കനാലിന്‍റെ മിക്ക ഭാഗങ്ങളുടേയും അവസ്ഥ പരിതാപകരമാണ്. വര്‍ഷങ്ങളുടെ പഴക്കമുള്ള പാലത്തിന് സംരക്ഷണമില്ലെന്നാണ് പരാതി. പലയിടത്തും തൂണിന്‍റെ ഇടഭാഗത്ത് വളര്‍ന്ന് നില്‍ക്കുന്ന പാഴ്മരങ്ങള്‍ ആഴത്തില്‍ വേരിറങ്ങിയ നിലയിലാണ്. ഇത് പാലത്തിന്‍റെ കോണ്‍ക്രീറ്റിന് ബലക്ഷയം സൃഷ്ടിക്കുമെന്നാണ് ആശങ്ക.
വര്‍ഷം തോറും വേനലിന് മുമ്പായി വെള്ളം തുറന്നു വിടുന്നതിന്‍റെ ഭാഗമായി പുനരുദ്ധാരണം നടത്താറുണ്ടെങ്കിലും മാലിന്യം നീക്കല്‍ മാത്രമായി അത് അവസാനിക്കാറാണ് പതിവ്. പാലത്തിലെ മാലിന്യം നീക്കുന്ന സമയം അറ്റകുറ്റ പണികളും ചെയ്യണമെന്നാണ് വ്യവസ്ഥയെന്ന് നാട്ടുകാര്‍ പറയുന്നു. പാലത്തില്‍ പലയിടത്തും പൊട്ടലും ചോര്‍ച്ചയും ദൃശ്യമാണ്. ചിലസമയം കനാലിന് ശക്തമായ ചോര്‍ച്ച ഉള്ളതായി നാട്ടുകാര്‍ പറയുന്നു. പാലത്തിന് മുകളിലൂടെ വാഹനങ്ങളും കടന്നു പോകുന്ന രീതിയിലാണ് ചിലസ്ഥലങ്ങളില്‍ പാലം സ്ഥിതി ചെയ്യുന്നത്. വാഹനങ്ങള്‍ കടന്നു പോകുന്ന സമയത്തെ പ്രകമ്പനവും അറ്റകുറ്റപണികള്‍ നടത്താതെ പോകുന്നതും പാലത്തിന്‍റെ തകര്‍ച്ചക്ക് ആക്കം കൂട്ടാന്‍ സാധ്യത ഏറെയാണ്. 2018ലെ പ്രളയത്തിന് ശേഷം വടശേരിക്കര ബൗണ്ടറിയില്‍ കണ്ടെത്തിയ ചോര്‍ച്ചമൂലം വെള്ളം വിതരണം പോലും തടസ്സപ്പെടുന്നതിലേക്ക് നീങ്ങിയിരുന്നു. ഇത്തരം അവസ്ഥ സംജാതമായാല്‍ പടിഞ്ഞാറന്‍ മേഖലയില്‍ കുടിവെള്ള ക്ഷാമം ശക്തമാകും. പടിഞ്ഞാറന്‍ മേഖലയില്‍ കൃഷിക്കായി കര്‍ഷകര്‍ പ്രധാനമായും ആശ്രയിക്കുന്നത് ഈ കനാല്‍ വെള്ളമാണ്.