മലപ്പുറം : നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിൽ നേതൃ നിരയിലുണ്ടായ ക്യാപ്റ്റൻ-മേജർ തർക്കം കെ പി സി സി ഭാരവാഹികളുടേയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗത്തിൽ ചർച്ചയാകുന്നു. നേതാക്കൾ പ്രതികരണങ്ങളിൽ മിതത്വം പാലിക്കണമെന്ന് യോഗത്തിൽ പരാമർശമുയർന്നു. നിലമ്പൂർ വിജയവുമായി ബന്ധപ്പെട്ട അവകാശ തർക്കം ഉന്നയിച്ച് കൊണ്ട് നേതാക്കൾ നടത്തിയ പ്രതികരണങ്ങളെ പരോക്ഷമായി ഉന്നയിച്ച് കെപിസിസി വൈസ് പ്രസിഡന്റ് കൂടിയായ എൻ ശക്തനാണ് വിമർശനമുന്നയിച്ചത്.
കോൺഗ്രസ് നേതാക്കളുടെ പ്രതികരണം അണികളിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്നാണ് വിമർശനം. നിലമ്പൂർ വിജയത്തിന് ശേഷം 30 സീറ്റുകളിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ തീരുമാനിച്ചുവെന്ന രീതിയിൽ പ്രചാരണമുണ്ടായി. ചില യൂത്ത് കോൺഗ്രസ് നേതാക്കളാണ് ഇതിന് പിന്നിലെന്നാണ് സൂചന. കൃത്യമായി ഇതിന് പിന്നിൽ ആരെന്ന് കണ്ടത്തണം. ഇത് എവിടെ നിന്നും വന്നുവെന്ന് അന്വേഷിക്കണമെന്നും ആവശ്യം ഉയർന്നു. തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കത്തിനായുള്ള മിഷൻ 25 ന് വേഗം പോരെന്നും യോഗത്തിൽ വിമർശനം യോഗത്തിൽ ഉയർന്നു.