കോന്നി : മാവോയിസ്റ്റ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സൈനികനെ ധീരമായി രക്ഷപെടുത്തി പത്തനംതിട്ടയുടെയും കോന്നിയുടെയും അഭിമാനമായി മാറിയ കോന്നി സ്വദേശി ക്യാപ്റ്റൻ റീന വർഗീസിനെ കോന്നി എം എൽ എ അഡ്വ കെ യു ജനീഷ് കുമാർ വീട്ടിൽ എത്തി ആദരിച്ചു. കോന്നി ആമകുന്ന് കൊണ്ടോടിക്കൽ വീട്ടിൽ റീന വർഗീസ് ആണ് ഈ അഭിമാന നേട്ടം കൈവരിച്ചത്. മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിൽ ദിവസങ്ങൾക്കു മുൻപ് നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ പരിക്കേറ്റ ജവാനെയാണ് സ്വന്തം ജീവൻ പോലും മറന്ന് ആക്രമണഭൂമിയിൽ നിന്നും ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തിയത്. പവൻ ഹംസിന്റെ ഡൗപിൻ എൻ ഹെലികോപ്റ്ററിന്റെ പൈലറ്റാണ് റീന. കഴിഞ്ഞ തിങ്കളാഴ്ച കോപർഷി വനത്തിൽ ആണ് പോലീസും സി ആർ പി എഫ് ഉം ചേർന്ന് മാവോയിസ്റ്റുകളെ നേരിട്ടത്. ഏറ്റുമുട്ടലിന് ഇടയിൽ വെടിയേറ്റ ഗഡ്ചിറോളി പോലീസിന്റെ സി 60 യൂണിറ്റ് കമാൻഡോ കുമോദ് അത്രത്തിനെ ആണ് റീന രക്ഷപെടുത്തിയത്. ഏറ്റുമുട്ടലിൽ ഇരു കാലുകളിലും മൂന്ന് തവണ വെടിയേറ്റ് രക്തം വാർന്നൊലിക്കുന്നു എന്ന സന്ദേശമാണ് മഹാരാഷ്ട്ര പോലീസിന് ലഭിച്ചത്.
ഉടൻ തന്നെ മഹാരാഷ്ട്ര പോലീസ് ഇദ്ദേഹത്തെ രക്ഷപെടുത്തുന്നതിനുള്ള ദൗത്യം പവൻ ഹംസിന്റെ ഡൗപിൻ എൻ ഹെലികോപ്റ്ററിനെ ഏല്പിച്ചതോടെ രക്ഷാ ദൗത്യം ക്യാപ്റ്റൻ റീന വർഗീസും പൈലറ്റും ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് ഇവർ ഇരുവരും കോപർഷി വനത്തിലേക്ക് പറക്കുകയായിരുന്നു. കിലോമീറ്ററുകളോളം ചുറ്റപ്പെട്ടു കിടക്കുന്ന വനത്തിൽ ഇദ്ദേഹത്തെ കണ്ടെത്തുക എന്നത് തന്നെ സാഹസമായിരുന്നു. കണ്ടെത്തിയാൽ തന്നെ ഇടത്തൂർന്ന് വളർന്ന വനത്തിനുള്ളിൽ ഹെലികോപ്റ്റർ ഇറക്കി നിർത്തുക എന്നത് പ്രയാസമേറിയ കാര്യമായിരുന്നു. മാത്രമല്ല ഹെലികോപ്റ്റർ ഇറക്കി നിർത്താന്ന് കഴിയുന്ന സാഹചര്യം ആയിരുന്നില്ല അവിടെ ഉണ്ടായിരുന്നത്. കമാൻണ്ടോയെ കണ്ടെത്തിയ ശേഷം കണ്ടം പോലെ കിളച്ചിട്ടിരുന്ന ഭൂമിയുടെ പന്ത്രണ്ട് അടി മുകളിൽ ഹെലികോപ്റ്റർ അന്തരീക്ഷത്തിൽ നിർത്തുകയും ഹെലികോപ്റ്ററിന്റെ നിയന്ത്രണം സഹ പൈലറ്റിനെ ഏൽപ്പിച്ച ശേഷം ഇത്രയും ഉയരത്തിൽ നിന്ന് ചാടി റീന കമാണ്ടോയെ രക്ഷപെടുത്തി കൊണ്ടുപോരുകയായിരുന്നു. ഈ സഹസികമായ രക്ഷാ ദൗത്യത്തിന് മുക്തകണ്ഠമായ പ്രശംസയാണ് ലഭിച്ചത്.