അലിഗഡ്: ഉത്തർപ്രദേശിലെ അലിഗഡില്‍ സഹപാഠിയെ പെട്രോൾ ഒഴിച്ച് കത്തിച്ചതിന് പത്താം ക്ലാസ് വിദ്യാർഥിക്കെതിരെ കേസെടുത്തു. ചൊവ്വാഴ്ചയാണ് സംഭവം. സ്കൂള്‍ ബാഗ് കേടുവരുത്തിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ഇത്തരമൊരു ക്രൂരകൃത്യം ചെയ്യാന്‍ വിദ്യാര്‍ഥിയെ പ്രേരിപ്പിച്ചത്. പരിക്കേറ്റ വിദ്യാർഥിയെ എഎംയു ജെഎൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 25 ശതമാനത്തോളം പൊള്ളലേറ്റ കുട്ടിയുടെ നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. കുട്ടിയുടെ മാതാപിതാക്കൾ സിവിൽ ലൈൻ പോലീസിനെ സമീപിക്കുകയും ഒളിവിൽ പോയ പ്രതിക്കെതിരെ പോലീസ് എഫ്‌ഐആർ ഫയൽ ചെയ്യുകയും ചെയ്തു.
”അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി കീഴിലുള്ള രാജ മഹേന്ദ്ര പ്രതാപ് സിംഗ് എഎംയു സിറ്റി സ്‌കൂളിൽ ചൊവ്വാഴ്ചയാണ് സംഭവം. അവരിൽ ഒരാളുടെ ബാഗ് മറ്റേയാൾ കേടുവരുത്തിയതിനെ തുടർന്ന് രണ്ട് സഹപാഠികളും തമ്മിൽ തർക്കമുണ്ടായി.”എഎംയു പ്രോക്ടർ മുഹമ്മദ് വസീം അലി പറഞ്ഞു.” കുട്ടി കാമ്പസിൽ പാർക്ക് ചെയ്തിരുന്ന മോട്ടോർ സൈക്കിളിൽ നിന്ന് പെട്രോൾ കൊണ്ടുവന്ന് സഹപാഠിയുടെ മേൽ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവം സ്‌കൂൾ കാമ്പസിൽ പരിഭ്രാന്തി സൃഷ്ടിച്ചു,” എന്നും അദ്ദേഹം പറഞ്ഞു.