ചെന്നൈ: രാജ്യത്ത് പൊതുസെൻസസിനൊപ്പം ജാതി സെൻസസും നടത്താനുളള കേന്ദ്രസർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് തമിഴ്‌നാടും കർണാടകയുമുൾപ്പെടെയുളള സംസ്ഥാനങ്ങൾ. ജാതി സെൻസസ് നടപ്പിലാക്കാനുളള കേന്ദ്രസർക്കാർ തീരുമാനം ഇൻഡ്യാ മുന്നണിയുടെ വിജയമാണെന്ന് എം കെ സ്റ്റാലിൻ പറഞ്ഞു. സെൻസസ് എപ്പോൾ നടപ്പിലാക്കുമെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസിന്റെ ദേശീയ നയത്തിനൊപ്പം നിൽക്കാൻ കേന്ദ്രസർക്കാർ തയ്യാറായതിൽ സന്തോഷമുണ്ടെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ജാതി സെൻസസിനൊപ്പം സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ സർവ്വേ കൂടി നടത്തണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും ജാതി സെൻസസ് നടപ്പാക്കാനുളള കേന്ദ്രസർക്കാർ തീരുമാനത്തെ അഭിനന്ദിച്ച് രംഗത്തെത്തി. ജാതി സെൻസസ് രാജ്യത്ത് ആദ്യമായി നടപ്പിലാക്കിയത് തെലങ്കാനയാണെന്നും ഇന്ത്യ തെലങ്കാനയെ പിന്തുടരുന്നതിൽ സന്തോഷമുണ്ടെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. സാമൂഹ്യ നീതിയിലേക്കുളള ആദ്യ ചുവടാണ് ജാതി സെൻസസ് നടപ്പിലാക്കാനുളള കേന്ദ്രസർക്കാരിന്റെ തീരുമാനമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു പറഞ്ഞു. ബിഹാർ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുളള ഗൂഢലക്ഷ്യമാകരുത് ഇതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് പൊതു സെൻസസിനൊപ്പം ജാതി സെൻസസും നടത്താൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് പ്രഖ്യാപിച്ചത്. ചില സംസ്ഥാനങ്ങളിൽ നടത്തിയത് ജാതി സർവ്വേ ആണെന്നും അത് അശാസ്ത്രീയമായിരുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞിരുന്നു. പ്രത്യേകമായി ജാതി സെൻസസ് നടപ്പാക്കില്ല. മറിച്ച് പൊതു സെൻസസിനൊപ്പം ജാതി കണക്കെടുപ്പ് നടത്തുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. എല്ലായ്‌പ്പോഴും ജാതി സെൻസസിനെ എതിർത്തവരാണ് കോൺഗ്രസെന്നും സ്വാതന്ത്ര്യത്തിനുശേഷം നടത്തിയ സെൻസസുകളിലൊന്നും തന്നെ ജാതി രേഖപ്പെടുത്തിയിരുന്നില്ലെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.