റാഞ്ചി : കാലിത്തീറ്റ കുംഭകോണത്തിലെ അഞ്ചാമത്തെ കേസിലും ലാലു പ്രസാദ് യാദവ് കുറ്റകാരന്‍. റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതിയുടേതാണ് വിധി. ഡൊറാന്‍ഡ ട്രഷറിയില്‍ നിന്നു 139.35 കോടി രൂപയുടെ ക്രമക്കേട് നടത്തിയ കേസിലാണ് ലാലു കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷ വിധി വെള്ളിയാഴ്ച്ച പ്രഖ്യാപിക്കും. ഇരുപത്തിയാറ് വര്‍ഷത്തിന് ശേഷമാണ് കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അവസാനക്കേസിലും ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന വിധി വരുന്നത്. കാലിത്തീറ്റ കുംഭകോണത്തില്‍ 53 കേസുകളാണ് സിബിഐ 1996ല്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ലാലു പ്രസാദ് യാദവ് അഞ്ച് കേസുകളിലാണ് പ്രതി ചേര്‍ക്കപ്പെട്ടിരുന്നത്. നാല് കേസുകളില്‍ അദ്ദേഹം കുറ്റക്കാരാണെന്ന് നേരത്തെ സിബിഐ പ്രത്യേക കോടതി കണ്ടെത്തിയിരുന്നു.
കാലിത്തീറ്റ കുംഭകോണവും ആയി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ തുക പിന്‍വലിച്ചിരുന്നത് ഡൊറാന്‍ഡ ട്രഷറിയില്‍ നിന്നായിരുന്നു. 139.35 കോടി രൂപ. ഈ കേസില്‍ 75 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 24 പേരെ വെറുതെവിട്ടു. ലാലു പ്രസാദ് യാദവ് ഉള്‍പ്പടെയുള്ള 51 പ്രതികള്‍ കുറ്റക്കാര്‍ ആണെന്ന് കോടതി വിധിച്ചു. ഡൊറാന്‍ഡ ട്രഷറിയില്‍ നിന്ന് 139.35 കോടി ക്രമക്കേട് നടത്തിയെന്ന കേസിലാണ് വിധി. കുംഭകോണത്തിലെ അഞ്ചാമത്തെയും അവസാനത്തേതുമായ കേസാണിത്. 18ന് ശിക്ഷ വിധിക്കും. ആദ്യ നാല് കേസുകളിലും ലാലു പ്രസാദ് യാദവിന് തടവ് ശിക്ഷ വിധിച്ചിരുന്നു. 2017 മുതല്‍ മൂന്നര വര്‍ഷം ജയില്‍വാസം അനുഭവിച്ച ശേഷം ജാമ്യത്തിലാണ് ലാലുവിപ്പോള്‍.
1991 – 96 കാലഘട്ടത്തില്‍ ലാലു ബീഹാര്‍ മുഖ്യമന്ത്രിയായിരിക്കെയാണ് മൃഗക്ഷേമ വകുപ്പില്‍ 950 കോടി രൂപയുടെ കാലിത്തീറ്റ കുംഭകോണം നടന്നത്. കാലിത്തീറ്റ, മരുന്നുകള്‍, ഉപകരണങ്ങള്‍ തുടങ്ങിയവ വാങ്ങിയതിന്റെ വ്യാജ കണക്കുകള്‍ ഹാജരാക്കി സംസ്ഥാനത്തെ ട്രഷറികളില്‍ നിന്നായി 940 കോടിയിലേറെ രൂപ പിന്‍വലിച്ചതായി സിബിഐ കണ്ടെത്തിയിരുന്നു. ആദ്യ നാലു കേസുകളില്‍ തടവു ശിക്ഷ വിധിക്കപ്പെട്ട ലാലുവിനു ജാമ്യം ലഭിച്ചിരുന്നു. 2017 ഡിസംബര്‍ മുതല്‍ മൂന്നര വര്‍ഷത്തിലേറെ ജയില്‍വാസം അനുഭവിച്ച ശേഷമാണു ലാലുവിനു ജാമ്യം അനുവദിച്ചത്. ആദ്യ നാല് കേസുകളിലെ ശിക്ഷയ്ക്ക് എതിരെ ലാലു പ്രസാദ് യാദവ് നല്‍കിയ അപ്പീല്‍ നിലവില്‍ ജാര്‍ഖണ്ഡ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.