കൊച്ചി: അറബിക്കടലിൽ കേരള തീരത്തിന് സമീപം തീപിടിച്ച വാൻ ഹായ് 503 കപ്പലിൽ നിന്ന് പതിച്ച കണ്ടെയ്‌നറുകൾ ഇന്നുമുതൽ തീരത്തടിഞ്ഞു തുടങ്ങും. ഇന്ന് മുതൽ മുതൽ ബുധനാഴ്ച വരെയുള്ള ദിവസങ്ങളിൽ കണ്ടെയ്നറുകൾ തീരത്തടിയാൻ സാധ്യതയുണ്ടെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. എറണാകുളം ജില്ലയുടെ തെക്ക് ഭാഗത്തും ആലപ്പുഴ, കൊല്ലം തീരങ്ങളിലുമാണ് കണ്ടെയ്‌നറുകൾ അടിയാനാണ് സാധ്യത. കണ്ടെയ്‌നറുകൾ കണ്ടെത്തിയാൽ 200 മീറ്റർ ദൂരം അകലം പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോസ്റ്റ് ഗാർഡ്, ഐടിഒപിഎഫ് എന്നിവയുടെ വിലയിരുത്തൽ പ്രകാരമാണ് കണ്ടെയ്നറുകൾ എത്താനിടയുള്ള തീരങ്ങൾ വിലയിരുത്തിയത്.
കണ്ടെയ്നറുകൾ തീരത്ത് എത്തുമെന്ന മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ പൊതുജനങ്ങൾ കപ്പലിൽ നിന്ന് വീണത് എന്ന് സംശയിക്കുന്നതായ ഒരു വസ്തുവും കടൽ തീരത്ത് കണ്ടാൽ സ്പർശിക്കാൻ ശ്രമിക്കരുത് എന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇത്തരം വസ്തുക്കളിൽ നിന്നും 200 മീറ്റർ എങ്കിലും അകലം പാലിച്ച് മാത്രം നിൽക്കുക. ഇത്തരം വസ്തുക്കൾ കാണുന്നുണ്ടെങ്കിൽ ഉടൻ തന്നെ 112 ൽ വിളിച്ച് അറിയിക്കണം എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കപ്പൽ നിലവിൽ കരയിൽനിന്ന് 45 നോട്ടിക്കൽ മൈൽ ദൂരത്ത് ഉൾക്കടലിലാണുള്ളത്. കപ്പൽ സുരക്ഷിതമായ സ്ഥിതിയിലാണെങ്കിലും കാണാതായ നാലു പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ജൂൺ ഒമ്പതിനായിരുന്നു കണ്ണൂർ അഴിക്കൽ തീരത്തു നിന്ന് 44 നോട്ടിക്കൽ മൈൽ അകലെയായി കപ്പലിന് തീ പിടിച്ചത്. പിന്നീട് കേരള തീരത്തേക്ക് ഒഴുകി നീങ്ങിയ കപ്പലിനെ പുറം കടലിലേക്ക് വലിച്ച് നീക്കിയിരുന്നു.