കൊച്ചി : വയലിനിസ്റ്റ് ബാലഭാസ്കറിൻ്റെ ദുരൂഹമരണത്തിലെ സിബിഐ പുനരന്വേഷണ റിപ്പോർട്ടിന് എതിരെ ബാലഭാസ്കറിന്റെ പിതാവ് കെ സി ഉണ്ണി കോടതിയിലേക്ക്. അന്വേഷണം നടത്താതെയാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നാണ് കെ സി ഉണ്ണിയുടെ അഭിഭാഷകൻ അഡ്വക്കേറ്റ് രാമൻ കർത്ത ആരോപിക്കുന്നത്. റിപ്പോർട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അഭിഭാഷകൻ വ്യക്തമാക്കി. ആയിരത്തോളം രേഖകൾ സിബിഐ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അന്വേഷണത്തിൽ പിഴവുകൾ ഉണ്ടെന്ന് രാമൻ കർത്ത വ്യക്തമാക്കി. പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും കെ സി ഉണ്ണിയുടെ അഭിഭാഷകൻ അറിയിച്ചു.
ഡ്രൈവർ അർജുൻ ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്ന് റിപ്പോർട്ടിലുണ്ട്. ബാലഭാസ്ക്കറിൻ്റേത് അപകടമരണം എന്ന കണ്ടെത്തലോടെയാണ് റിപ്പോർട്ട് തിരുവനന്തപുരം സിജെഎം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ഹൈക്കോടതി നിർദേശപ്രകാരമായിരുന്നു സിബിഐയുടെ പുനരന്വേഷണം നടന്നത്.
ബാലഭാസ്കറിൻ്റേയും മകളുടേയും ജീവനെടുത്ത കാർ അപകടം നടക്കുമ്പോള്‍ ഡ്രൈവറായിരുന്ന അർജുൻ മലപ്പുറത്ത് സ്വർണ്ണക്കവർച്ച കേസിൽ അറസ്റ്റിലായതോടെയാണ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട സ്വർണ്ണക്കടത്ത് ആക്ഷേപം വീണ്ടും ചർച്ചയായത്. സമാന ആരോപണം നേരത്തെ ബാലഭാസ്കറിന്റെ പിതാവ് ഉന്നയിച്ചിരുന്നു. 2018 സെപ്റ്റംബർ 25നായിരുന്നു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ തിരുവനന്തപുരം പള്ളിപ്പുറത്തിന് സമീപം അപകടത്തിൽപ്പെട്ടത്. ചികിത്സയിലിരിക്കെ ഒക്ടോബർ രണ്ടാം തീയതി ബാലഭാസ്കറും മകൾ തേജസ്വിനി ബാലയും മരിച്ചു. ബാലഭാസ്കറിൻ്റെ ഭാര്യ ലക്ഷ്‌മിക്കും ഡ്രൈവറായിരുന്ന അർജുനും പരിക്കേറ്റിരുന്നു.