ന്യൂഡൽഹി : സി.ബി.എസ്.ഇ.യുടെ വിവാദമായ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് വാക്കാൽ അഭ്യർഥിച്ച് സുപ്രീംകോടതി. ഇംഗ്ലീഷിനെ വിദേശഭാഷയായി പരിഗണിക്കുന്നതിനോടും സുപ്രീംകോടതി വിയോജിച്ചു. ത്രിഭാഷാ പദ്ധതി നടപ്പാക്കുന്നതിൽനിന്ന് ഈ അക്കാദമികവർഷം ആറാം ക്ലാസ് വിദ്യാർഥികൾക്ക് ഇളവ് നൽകിക്കൂടേയെന്നും സുപ്രീംകോടതി ചോദിച്ചു. ഈ അധ്യയനവർഷത്തിൽ ഒൻപതാം ക്ലാസിലും മൂന്നാം ഭാഷ പഠിപ്പിക്കാനുള്ള സി.ബി.എസ്.ഇ.യുടെ ത്രിഭാഷാ നയത്തെ ചോദ്യംചെയ്തുള്ള പുതിയ ഹർജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ഇന്ത്യൻഭാഷകൾ പഠിപ്പിക്കാൻ ആവശ്യമായ പുസ്തകങ്ങളും അധ്യാപകരുമുണ്ടോയെന്ന് സുപ്രീംകോടതി സംശയം പ്രകടിപ്പിച്ചു.
പുറമേനിന്നുള്ള ഭാഷയായി ഇംഗ്ലീഷിനെ കണക്കാക്കുന്നത് പരിശോധിക്കേണ്ടതാണെന്നും ജസ്റ്റിസ് ജോയ്മല്യാ ബാഗ്ചി പറഞ്ഞു. ത്രിഭാഷാ നയത്തിനെതിരേ വിവിധ ആശങ്കകളാണ് ഹർജിക്കാർ ഉന്നയിക്കുന്നത്. പദ്ധതി പെട്ടെന്ന് നടപ്പാക്കിയതോടെ പാഠപുസ്തകങ്ങൾ കിട്ടാനില്ല. വിദ്യാഭ്യാസ അവകാശ നിയമത്തിനെതിരാണ് സി.ബി.എസ്.ഇ.യുടെ സർക്കുലറെന്നും ബദൽ സംവിധാനമില്ലാതെയാണ് ഭാഷ അടിച്ചേൽപ്പിക്കുന്നതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. സി.ബി.എസ്.ഇ.യുടെ ത്രിഭാഷാനയം നടപ്പാക്കൽ വിവാദമായിരിക്കെ, മൂന്നാംഭാഷ പഠിപ്പിക്കൽ ഒൻപതാം ക്ലാസിൽ അവസാനിപ്പിക്കണമെന്ന് നേരത്തേ സുപ്രീംകോടതിയുടെ മറ്റൊരു ബെഞ്ച് നിരീക്ഷിച്ചിരുന്നു.






























