പമ്പ : ശബരിമല ക്ഷേത്രത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പമ്പ പോലീസ് കൺട്രോൾ റൂമിന് മുന്നില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറ കല്ലെടുത്തെറിഞ്ഞു കേടുപാട് വരുത്തിയയാളെ അറസ്റ്റ് ചെയ്തു. ളാഹ പെരുനാട് വെട്ടിക്കോട്ടിൽ വീട്ടിൽ വിഷ്ണു (19)വാണ് പമ്പ പോലീസിന്റെ പിടിയിലായത്. പമ്പ ത്രിവേണിയിൽ 26 ന് വൈകുന്നേരം അഞ്ചോടെ മരാമത്തു കോംപ്ലക്സിന് സമിപത്തെ പോലീസ് കണ്ട്രോൾ റൂമിനു മുൻവശം ഉള്ള ക്യാമറ മാറ്റി സ്ഥാപിക്കുന്നതിനിടെയാണ് പ്രതിയുടെ അതിക്രമമുണ്ടായത്. ഗോവേണിയിൽ നിന്ന് ക്യാമറ മാറ്റിസ്ഥാപിക്കുന്ന ജോലിയിലേർപ്പെട്ട പാലക്കാട് ഭഗവതി അസോസിയേറ്റ്സ് കമ്പനിയുടെ ടെക്‌നിഷ്യൻ സുജിത്തിനെ ചീത്ത വിളിച്ചുകൊണ്ട് പ്രതി ക്യാമറയുടെ മുന്നിലെ ഗ്ലാസിൽ കല്ലെടുത്തെറിയുകയായിരുന്നു.
തുടർന്ന് ക്യാമറ താഴെവീണു പൊട്ടുകയും സെൻസറുകൾക്ക് ഉൾപ്പെടെ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. 290000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഭഗവതി അസോസിയേറ്റ്സിന്റെ സൂപ്പർവൈസർ വർക്കല സ്വദേശി ശരത്തിന്റെ മൊഴി വാങ്ങി, പൊതുമുതൽ നശിപ്പിക്കുന്നതിനെതിരെയുള്ള വകുപ്പുകൾ കൂടി ചേർത്ത് പമ്പ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ ഉടനടി കസ്റ്റഡിയിൽ എടുത്തു. സ്ഥിരമായി ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന ആളാണ് പ്രതിയെന്ന് അന്വേഷണത്തിൽ വ്യക്തമായി. യാതൊരു പ്രകോപനവുമില്ലാതെയാണ് ഇയാൾ അതിക്രമം കാട്ടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.