ഡൽഹി: കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ കോർപ്പറേറ്റ് നയങ്ങൾ ചെറുകിട വ്യാപാരത്തെ തകർക്കുകയാണെന്നും സർക്കാർ നയം തിരുത്തണമെന്നും എ എ റഹീം എംപി ശൂന്യവേളയിൽ ആവശ്യപ്പെട്ടു. തൊഴിൽ സൃഷ്ടിക്കുന്നതിനും സമ്പദ്ഘടനയെ ചലിപ്പിക്കുന്നതിനും ചെറുകിട വ്യാപാരമേഖല വഹിക്കുന്ന പങ്ക് വളരെ വലുതാണ്. എന്നാൽ 1991 ൽ തുടങ്ങി നരേന്ദ്ര മോഡി സർക്കാർ തുടർന്നുപോകുന്ന നവഉദാരവൽക്കരണ നയങ്ങൾ ഇവയെ തകർക്കുകയാണ്. 2012ലെ യു പി എ സർക്കാർ ഈ മേഖലയിൽ കൊണ്ടുവന്ന വിദേശ നിക്ഷേപം അന്താരാഷ്ട്ര കുത്തക ഭീമൻമാരായ ആമസോൺ, വാൾമാർട്ട് തുടങ്ങിയവരെയും ഇന്ത്യൻ കോർപ്പറേറ്റുകളായ റിലയൻസ്, ഫ്ലിപ്പ്കാർട്ട് തുടങ്ങിയവരെയും സഹായിച്ചു.
ജിഎസ്ടിയും നോട്ട് നിരോധനവും കാരണം ചെരുപ്പുകടകൾ, ചെറിയ ഫർണിച്ചർ ഷോപ്പുകൾ, ഹോൾസെയിൽ കടകൾ തുടങ്ങിയവയെല്ലാം അടച്ചു പൂട്ടാനിടയായി. ഇത്തരം കടകളിൽ ഭൂരിഭാഗവും വാടക കെട്ടിടങ്ങളിലാണു പ്രവർത്തിക്കുന്നത്. വാടകയ്ക്ക് മുകളിലും ജിഎസ്ടി ഏർപ്പെടുത്തിയത് കച്ചവടക്കാരെ കൂടുതൽ ദുരിതത്തിലാക്കി. രാജ്യത്തെ ചെറുകിട കച്ചടക്കാരുടെ പ്രശ്നങ്ങൾ സർക്കാർ പ്രത്യേകമായി പഠിക്കണം. വാടകയ്ക്ക് മുകളിൽ ഏർപ്പെടുത്തിയ ജി എസ് ടി ഒഴിവാക്കണമെന്നും ഇവർക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും എ എ റഹീം എം പി ശൂന്യവേളയിൽ ആവശ്യപ്പെട്ടു.