ബംഗളൂരു : രേണുക സ്വാമി വധക്കേസിൽ കന്നട നടൻ ദർശൻ തൂഗുദീപ, നടിയും മോഡലുമായ പവിത്ര ഗൗഡ എന്നിവരടക്കം 17 പ്രതികൾക്കെതിരെ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. 231 സാക്ഷിമൊഴികൾ ഉൾപ്പെടുത്തി 3991 പേജുള്ള കുറ്റപത്രം 24ാം അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിലാണ് ബുധനാഴ്ച സമർപ്പിച്ചത്. കേസിന്റെ എല്ലാ വശങ്ങളും അന്വേഷണ വിധേയമാക്കിയതായി ബംഗളൂരു പോലീസ് കമ്മീഷണർ ബി. ദയാനന്ദ മാധ്യമ പ്രവർത്തകരോട് വ്യക്തമാക്കി. 17 പ്രതികളും ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ്. രണ്ടാം പ്രതിയായ ദർശന് ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ പ്രത്യേക സൗകര്യങ്ങൾ ലഭിച്ചതുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് കഴിഞ്ഞയാഴ്ച ദർശനെ ബെള്ളാരി സെൻട്രൽ ജയിലിലേക്ക് മാറ്റി.
കൂട്ടുപ്രതികളിൽ ചിലരെ മൈസൂരു സെൻട്രൽ ജയിലിലേക്കും മാറ്റിയിരുന്നു. പരപ്പന ജയിലിൽ ദർശന് പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ചീഫ് ജയിൽ സൂപ്രണ്ട് അടക്കം ഒമ്പത് ജീവനക്കാരെ ആഭ്യന്തര വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. ദർശന്റെ സുഹൃത്തായ പവിത്ര ഗൗഡക്ക് ദർശന്റെ ആരാധകനായ രേണുക സ്വാമി അശ്ലീല സന്ദേശങ്ങൾ അയച്ചിരുന്നു. തുടർന്ന് കൊലപാതകം നടത്താൻ തന്റെ ഫാൻസ് ക്ലബ് അംഗത്തെ ഏർപ്പെടുത്തുകയുണ്ടായി. നടനുമായി കൂടിക്കാഴ്ച നടത്താനെന്ന വ്യാജേന ദർശന്റെ ഫാൻസ് ക്ലബിലെ അംഗമായ രാഘവേന്ദ്രയാണ് രേണുക സ്വാമിയെ ആർ.ആർ നഗറിലെ ഷെഡിലേക്ക് എത്തിച്ചത്. ഇവിടെവെച്ച് രേണുക സ്വാമിയെ മർദിച്ചു കൊലപ്പെടുത്തുകയാണ് ഉണ്ടായത്. ജൂൺ 11നാണ് ദർശൻ അറസ്റ്റിലായത്.