തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന് തെളിയിക്കുന്ന ഓഡിറ്റ് വിവരങ്ങൾ പുറത്ത്. സഹകരണ സംഘത്തിന്റെ ചിട്ടിയിൽ വലിയ ക്രമക്കേടുകളാണ് നടന്നത്. ചിട്ടി കുടിശ്ശിക വരുത്തിയ ആൾക്ക് അതിന്റെ പലിശ ഈടാക്കാതെ അടച്ചുതീർക്കാൻ അവസരമൊരുക്കിയതായാണ് കണ്ടെത്തൽ. അംബിക ദേവി ഓഡിറ്റ് നടക്കുന്ന സമയം മുതൽ ഭരണസമിതി അംഗമാണ്. കുടിശ്ശികയുണ്ടായ ആൾക്ക് ഉണ്ടായിരുന്ന സ്ഥിരനിക്ഷേപം പിൻവലിച്ച സമയത്ത് അതിന് 11 ശതമാനം പലിശ കൊടുത്ത് സംഘത്തിന് നഷ്ടമുണ്ടാക്കിയതായും ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. ചിട്ടി കുടിശ്ശിക വരുത്തിയ ആൾ സ്ഥിര നിക്ഷേപം ഈടായി വെച്ചിരുന്നതാണ്.
എന്നാൽ, അയാൾക്ക് സ്ഥിരനിക്ഷേപം പലിശസഹിതം പിൻവലിക്കാൻ അവസരമൊരുക്കുകയും അതുപയോഗിച്ച് കുടിശ്ശികയില്ലാതെ ചിട്ടി അടച്ചുതീർക്കാൻ അവസരമൊരുക്കി കൊടുക്കുകയും ചെയ്തു. ഇതേ ആൾത്തന്നെ ചിട്ടി പൂർത്തിയായപ്പോൾ ആ പണം പലിശസഹിതം വാങ്ങുകയും ചെയ്തു. ഈ ക്രമക്കേട് സഹകരണ സംഘം പ്രസിഡന്റായ ജയകുമാറിന്റെ അറിവോടും സമ്മതത്തോടുമായിരുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് ഓഡിറ്റിൽ കണ്ടെത്തിയത്. ഇതുപോലെ പലർക്കും ചിട്ടിയിൽ ക്രമക്കേടിന് അനുവാദം നൽകിയിട്ടുണ്ട്.