ചെങ്ങന്നൂർ: അപകടമേഖലകളില്‍ രക്ഷാ മന്ത്രവുമായി ഓടി എത്തേണ്ട അഗ്നിശമന സേനാവിഭാഗം ജീവനക്കാർ ജോലി ചെയ്യുന്നത് അപകടത്തിന്റെ കാലൊച്ച ഉയരുന്ന കെട്ടിടത്തിൽ. ഇതിനു പുറമെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും കൂടിയാകുമ്പോൾ കൃത്യനിർവ്വഹണ കാര്യത്തിൽ നിസ്സഹായരായി നോക്കി നില്ക്കാനാണ് പലപ്പോഴും വിധി. ചെങ്ങന്നൂരിലെ ഫയർഫോഴ്സ് യൂണിറ്റിന്റെ ദുർഗതിയാണിത്.
കാലപ്പഴക്കം മൂലം കെട്ടിടത്തിന്റെ മേൽക്കൂര പൂർണമായും ജീർണിച്ചു. മഴക്കാലമായാൽ അതിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളം കുമ്മായച്ചുവരിലേക്ക് വ്യാപിച്ചിരിക്കുന്നു. ഇത് കെട്ടിടത്തിനു തന്നെ ബലക്ഷയമുണ്ടാക്കുന്നു. കെട്ടിടത്തിന്റെ ഒട്ടുമിക്ക ഭാഗത്തും മേൽക്കൂര പൊളിഞ്ഞിരിക്കുന്നു. ആസ് ബസ്റ്റോസ് ഷീറ്റുകൾ പൊട്ടി അടർന്നു പോയി. മഴ പെയ്താൽ ഹാളിനകവും ഓഫീസ് മുറികളുമടക്കം വെള്ളം കെട്ടിക്കിടക്കും. ഇത്തരം ദിവസങ്ങളിൽ ജീവനക്കാർക്ക് ഏറെ ദുരിതമാണ്.
അരനൂറ്റാണ്ടിനും മുൻപ് ചെങ്ങന്നൂർ ഗ്രാമപഞ്ചായത്തിന്റെയും പിന്നീട് നഗരസഭയായപ്പോഴും അവയുടെ ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ 2005ലാണ് അഗ്നിശമന സേന പ്രവർത്തനം ആരംഭിച്ചത്. അന്ന് കെട്ടിടം ഇന്നത്തെ പോലെ അത്ര മോശമായിരുന്നില്ല. കാലാകാലങ്ങളിൽ അറ്റകുറ്റപണി നടത്താതെ വന്നതോടെയാണ് ജീർണാവസ്ഥയിലായത്. സ്വന്തം കെട്ടിടമല്ലാത്തതിനാൽ ഫയർ ഫോഴ്സ് അറ്റകുറ്റപണികൾ നടത്താറില്ല. ഇടയ്ക്ക് ഫയർ ഫോഴ്സ് ഇവിടെ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് നഗരസഭ കത്ത് നൽകിയിരുന്നു. അതു കൊണ്ടു തന്നെ അവരും കെട്ടിടം നന്നാക്കാൻ തയ്യാറായില്ല. ഇപ്പോൾ ഏതു നിമിഷവും നിലംപതിക്കുന്ന സ്ഥിതിയിലാണ് കെട്ടിടം. ഇതേ തുടർന്ന് കെട്ടിടത്തിന് പൊതുമരാമത്തു വിഭാഗം അൺഫിറ്റ് സർട്ടിഫിക്കറ്റ് നൽകിയിരിക്കുകയാണ്.
അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തിലും അപര്യാപ്തതകളേറെയാണ്. നദികൾ തലങ്ങും വിലങ്ങും ഒഴുകുന്ന സ്ഥലമാണിത്. പക്ഷേ വെള്ളത്തിൽ രക്ഷാപ്രവർത്തനം നടത്താന്‍ വേണ്ട പരിശീലനമോ ഉപകരണങ്ങളോ ജീവനക്കാർക്കില്ല. ഉപയോഗയോഗ്യമായ ഫയർ എക്സ്റ്റിങ്ഗ്വിഷർ ഇല്ല. രാത്രിയിൽ അത്യാഹിതമെന്തെങ്കിലും സംഭവിച്ചാൽ അപകടസ്ഥലത്തുവെളിച്ചമില്ലെങ്കിൽ ഉപയോഗിക്കാവുന്ന അസ്ക ലൈറ്റ് ഇവിടെ ഉണ്ടെങ്കിലും ഉപയോഗിക്കാനാവില്ല. ജനറേറ്റർ നൽകുന്ന വൈദ്യുതിയിൽ തൂണുപോലെ ഉയർന്നു നിന്ന് അര കിലോമീറ്ററോളം വെള്ളിവെളിച്ചം പകരുന്നതാണ് അസ്ക ലൈറ്റ് . തീപിടിത്തം ഉണ്ടാകുമ്പോൾ പൊള്ളലേൽക്കാതെ രക്ഷാപ്രവർത്തനം നടത്താൻ ഫയർമാൻമാർക്ക് സഹായകമാകുന്ന ഫയർ സ്യൂട്ടുകൾ ഒരെണ്ണം പോലും സ്റ്റേഷനിലില്ല.
വേനൽ വറുതി പിടിമുറുക്കിയിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ എവിടെയും തീപിടുത്തങ്ങൾ ഒഴിയാബാധപോലെ പിന്തുടരുകയാണ്. എന്നാൽ ഈ സമയത്താണ് ചെങ്ങന്നൂർ ഫയർ ഫോഴ്സിന്റെ മൂന്നു ടെൻഡറിൽ രണ്ടെണ്ണവും പ്രവർത്തനരഹിതമായി കട്ടപ്പുറത്തിരിക്കുന്നത് . എം.സി .റോഡിൽ ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിന് എത്തേണ്ട പ്രധാന കേന്ദ്രമായ ചെങ്ങന്നൂർ സ്റ്റേഷനു വിനയായത് വാഹനങ്ങളുടെ അറ്റകുറ്റപ്പണി നടത്താൻ വൈകുന്നതാണ്. ചേർത്തലയിൽ നിന്നു കൊണ്ടുവന്ന ഒരു വാഹനമാണു ഇവിടെ ഇപ്പോൾ ഉപയോഗിക്കുന്നത്. 4500,2500 ലിറ്റർ വീതം ജലം സംഭരിക്കാൻ ശേഷിയുള്ളതാണ് ഓട്ടം നിലച്ച വാട്ടർ ടെൻഡറുകൾ. ഒരു മാസത്തിലേറെയായി ഇവ തകരാറിലായിട്ട്.
തീപിടുത്തമുണ്ടായാൽ അത് അണയ്ക്കുവാനുള്ള ഫയർ ഹൈഡ്രൻറുകളും ഇവിടില്ല എന്നതും സേന നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. നിലവിൽ വെള്ളം തീർന്നാൽ അടുത്തുള്ള ജലാശയങ്ങളിൽ നിന്നുമാണ് വെള്ളം എടുക്കുന്നത്. ഇത് സമയനഷ്ടവും അപകടത്തിന്റെ തീവ്രതയും വർധിപ്പിക്കും. ഹൈഡ്രൻറുകൾ സ്ഥാപിച്ചാൽ തീപിടുത്തത്തിന്റെ തീവ്രത കുറയ്ക്കാൻ കഴിയും. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ഫയർ ഹൈഡ്രൻറുകൾ ‘നിർമ്മിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ നടപടികളായിട്ടില്ല. വെയിൽ കനത്തതോടെ അഗ്നിബാധയുടെ എണ്ണവും വർധിച്ചിട്ടുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. ചെങ്ങന്നൂർ സ്റ്റേഷന്റെ പരിധിയിൽ മാത്രം കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ 62 അഗ്നിബാധയുണ്ടായി. തരിശുപാടങ്ങളിലെ പുല്ലിനും പതയോരങ്ങളിലും സ്വകാര്യ പുരയിടങ്ങളിലും സർക്കാർ പുറമ്പോക്കുകളിലുമുള്ള കരിയിലയ്ക്കും കുറ്റിക്കാടുകൾക്കും തീ പടർന്നതിനെ തുടർന്നുള്ള കേസുകളായിരുന്നു ഇതിലേറെയും . ദിവസം രണ്ടിൽ കുറയാതെയുള്ള ഫോൺ കോളുകൾ തീപിടുത്തവുമായി എത്താറുണ്ടെന്ന് ഫയർ ഓഫീസർ പറഞ്ഞു .