ചെങ്ങന്നൂർ : ചെങ്ങന്നൂരിൽ ഉയരുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയത്തിൻ്റെ ഉദ്ഘാടനം 2022 ഓഗസ്റ്റ് മാസത്തിൽ പ്രതീക്ഷിക്കുന്നുവെന്ന് കായിക വകുപ്പു മന്ത്രി അബ്ദു റഹ്മാൻ പറഞ്ഞു. പെരുങ്കുളം പാടത്ത് നിർമ്മിക്കുന്ന സ്റ്റേഡിയത്തിൻ്റെ നിർമ്മാണ പുരോഗതി, മന്ത്രി സജി ചെറിയാനോടൊപ്പം വിലയിരുത്തി കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. സ്റ്റേഡിയത്തിൻ്റെ തുടർ നിർമ്മാണങ്ങളുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഒക്ടോബർ നാലിന് നിയമസഭാ കോൺഫ്രറൻസ് ഹാളിൽ ചേരുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു.
ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച കളിക്കളങ്ങളിലൊന്നായി ചെങ്ങന്നൂരിലെ സ്റ്റേഡിയം മാറുകയാണ്. മണ്ണും മണലും ചേർത്ത് നിർമ്മിക്കുന്ന അപൂർവ്വമായ പിച്ച് കായിക താരങ്ങൾക്ക് കൂടുതൽ സുരക്ഷയേകും. ഫെഡറേഷൻ കപ്പ് ഫുട്ബോൾ ഉൾപ്പെടെയുള്ള മത്സരങ്ങൾ ഈ സ്റ്റേഡിയത്തിൽ നടത്തുവാൻ ആലോചിക്കുന്നു. കോസ്റ്റൽ അക്കാദമി ആലപ്പുഴയിൽ ആരംഭിക്കുമെന്നും കായിക മന്ത്രി പറഞ്ഞു.
സ്റ്റേഡിയ നിർമ്മാണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം മന്ത്രിമാരുടെ സാന്നിധ്യത്തിൽ നടന്നു. പെരുങ്കുളം പാടത്തെ 20 ഏക്കർ ഭൂമിയിൽ 49 കോടി രൂപ കി ഫ്ബി ഫണ്ടിൽ നിന്നും വകയിരുത്തിയാണ് 2018 ൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സ്റ്റേഡിയം നിർമ്മാണം ആരംഭിച്ചത്.
പതിനയ്യായിരം കാണികൾക്ക് ഇരിക്കാവുന്ന ഗാലറിയോടു കൂടിയ സ്റ്റേഡിയത്തിൽ എട്ട് ലൈൻ സിന്തറ്റിക്ക് ട്രാക്ക്, ഫുട്ബോൾ ടർഫ്, ലോംഗ്ജംപ്, ട്രിപ്പിൾ ജംപ് പിറ്റുകൾ,50 x 30 മീറ്റർ വരുന്ന മേപ്പിൾ വുഡ് പാകിയ ഇൻഡോർ കളിക്കളം, ഹോക്കി കോർട്ട്, അന്താരാഷ്ട്ര നിലവാരമുള്ള സ്വിമ്മിംഗ് പൂൾ, ഔട്ട് ഡോർ കോർട്ട്, ജിംനേഷ്യം, കളിക്കാർക്കുള്ള മുറികൾ, ഗസ്റ്റ് റൂമുകൾ, ഹോസ്റ്റലുകൾ, തിയേറ്ററുകൾ എന്നിവ ഉണ്ടാകും. സ്റ്റേഡിയത്തിന്റെ ഗാലറി നിർമ്മാണം അവസാന ഘട്ടത്തിലാണ്.
സ്പോർട്ട്സ് കൗൺസിൽ പ്രസിഡൻ്റ് ജെ മേഴ്സി കുട്ടൻ, സെക്രട്ടറി പ്രദീപ് കുമാർ, കൗൺസിൽ അംഗം കെ കെ പ്രതാപൻ, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജെബിൻ പി വർഗ്ഗീസ്, നഗരസഭ സെക്രട്ടറി എസ് നാരായണൻ, കിറ്റ്കോ ഗ്രൂപ്പ് ഹെഡ് രാകേഷ്, എം കെ മനോജ്, പി ആർ പ്രദീപ് കുമാർ, വി വി അജയൻ എന്നിവർ പങ്കെടുത്തു.