തിരുവനന്തപുരം : ഓൺലൈൻ മദ്യവിൽപനയ്ക്കുള്ള ബെവ്കോ ആപ്പ് ഇന്നോ നാളെയോ ഒഫീഷ്യൽ ലോഞ്ചിന് തയ്യാറായേക്കും എന്ന വാർത്തകൾക്കിടെ ഓൺലൈൻ മദ്യവിൽപ്പനയിൽ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ബാറുകളിൽ നിന്നുള്ള ഓരോ ടോക്കണിനും ആപ്പ് ഡെവലപ്പ് ചെയ്ത കമ്പനിക്ക് അൻപത് പൈസ വീതം കിട്ടുമെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം
അടുത്ത രണ്ട് ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് മദ്യവിൽപന ആരംഭിക്കാൻ സർക്കാർ തലത്തിൽ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ആരോപണം കടുപ്പിച്ച് പ്രതിപക്ഷ നേതാവ് രംഗത്തു വന്നിരിക്കുന്നത്. ബാറുടമകൾ സർക്കാരിന് നൽകിയ ധാരണപത്രം പുറത്തുവിട്ടാണ് ചെന്നിത്തലയുടെ ആക്ഷേം.
ബാറുകളിൽ നിന്നുള്ള ഓരോ ടോക്കണും എസ്എംഎസ് ചാർജ്ജ് അടക്കം അൻപത് പൈസ വീതം കമ്പനിക്ക് നൽകുമെന്നാണ് ആരോപണം. എന്നാൽ എസ്എംഎസ് നിരക്ക് അതാത് മൊബൈൽ കമ്പനികൾക്കാണ് നൽകുന്നതെന്നും ഫെയർ കോഡിന് ആപ്പ് നിർമ്മാണത്തിനുള്ള 2,84,203 രൂപയല്ലാതെ ഒരു പൈസ പോലും അധികം നൽകുന്നില്ലെന്നാണ് എക്സൈസ് വകുപ്പിന്റെ വിശദീകരണം.