കൊല്ലം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സുരക്ഷ ഒഴിവാക്കി കോഴിക്കോട്ടെ തെരുവില്‍ ഇറങ്ങിയതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ഗവർണർ പ്രോട്ടോക്കോൾ ലംഘിച്ചു. കേരളത്തിലെ ക്രമസമാധാനനില ഭദ്രമാണെന്ന് ഗവർണർക്ക് മനസിലായിട്ടുണ്ടാകും. അലുവ കഴിച്ചത് നന്നായി. മിഠായി തെരുവ് ഒന്നു കൂടി പ്രശസ്തമായി. ഗവർണറുടെ ഇഷ്ടാനിഷ്ടം അനുസരിച്ചല്ല സുരക്ഷ നൽകേണ്ടത്. എസ് എഫ് ഐ പ്രവർത്തകർ നാടിന്‍റെ ഭാവി വാഗ്ദാനങ്ങളാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിൽ ഭരണഘടനാ തകര്‍ച്ചയുണ്ടെന്ന് കേന്ദ്രത്തെ ധരിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണ് ഗവര്‍ണര്‍ നടത്തുന്നതെന്നാണ് സിപിഎം വിലയിരുത്തൽ. സംഘർഷം വിലയിരുത്തുന്ന രാജ്ഭവൻ വിശദമായ റിപ്പോർട്ടാകും കേന്ദ്രത്തിന് നൽകുക.
ഗവർണ്ണർ – മുഖ്യമന്ത്രി പോര് നാടകമാണെന്നാണ് പ്രതിപക്ഷനേതാവിൻറെ വിമർശനം. സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്നത് സകല സീമകളും ലംഘിച്ചുള്ള അസാധാരണ സ്ഥിതിഗതികളാണ്. ഭരണഘടനാപരമായ തലവനും ഭരണതലവനും പരസ്യ പോര്‍വിളി. ഭരണാനുകൂല വിദ്യാർത്ഥി സംഘടന ഗവർണ്ണറെ തടയുന്നു. എസ്എഫ്ഐയുടെ സമരമാണ് സ്ഥിതി വഷളാക്കിയതെന്നും അതിന് പിന്നിൽ മുഖ്യമന്ത്രിയാണെന്നുമാണ് ഗവർണ്ണറുടെ ആരോപണം. പക്ഷെ പ്രതിഷേധത്തിനിടെ കാറിൽ നിന്നിറങ്ങിയത് മുതൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ബാനർ അഴിപ്പിച്ചതടക്കമുള്ള ഗവർണ്ണറുടെ അസാധാരണ നടപടികളുടെ ലക്ഷ്യം വേറെയാണെന്നാണ് സിപിഎം വിലയിരുത്തുന്നത്. സംസ്ഥാനത്ത് ക്രമസമാധാനം തകർന്നുവെന്ന് വരുത്തിയുള്ള കേന്ദ്ര ഇടപെടലിനാണ് നീക്കമെന്നും നടപ്പാക്കുന്നത് ആർഎസ്എസ് അജണ്ടയെന്നുമാണ് ആക്ഷേപം.