തിരുവനന്തപുരം : ജില്ലാ കളക്ടർമാരെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലാ കളക്ടർമാരുടെയും വകുപ്പ് മേധാവികളുടെയും യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. ജോലികൾ കൃത്യമായി ചെയ്യാത്തവരുണ്ട്. കാര്യങ്ങളിൽ കൃത്യമായ ഫോളോ അപ് ഉണ്ടാകുന്നില്ല. എഡിഎം ഉൾപ്പെടെയുള്ള കീഴുദ്യോഗസ്ഥരോട് പറയാൻ പറയുന്ന കാര്യങ്ങളും ചില കളക്ടർമാർ അറിയിക്കാറില്ല.
കളക്ടർമാരെ ഫോണിൽ കിട്ടാറില്ലെന്ന് പരാതിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി വിളിച്ചു ചേർത്ത സംസ്ഥാനത്തെ സർക്കാർ വകുപ്പ് മേധാവിമാരുടെയും ജില്ലാ കളക്ടർമാരുടെയും യോഗം തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലാണ് നടക്കുന്നത്. 2 ദിവസത്തെ യോഗത്തില്‍ സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ബോധവൽക്കരണം, പേവിഷ പ്രതിരോധ കർമ്മപദ്ധതി എന്നിവ പ്രധാന ചർച്ചയാകും. വകുപ്പുകളുടെ പ്രവർത്തന അവലോകനം, പുതിയ പ്രവർത്തനരേഖകൾ, പദ്ധതികൾ എന്നിവയും ചർച്ചയാകും.