തിരുവനന്തപുരം: സ്‌കൂൾ വാർഷിക പരിപാടികൾ പ്രവൃത്തി ദിനങ്ങളിൽ നടത്താൻ പാടില്ലെന്ന് ബാലാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ കെ വി മനോജ് കുമാർ നിർദേശിച്ചു. പരിപാടികൾ ശനി, ഞായർ ദിവസങ്ങളിൽ പകൽ സമയം ആരംഭിച്ച് രാത്രി 9.30 നകം തീരുന്ന രീതിയിൽ ക്രമീകരിക്കണം. സ്‌കൂൾ പ്രവർത്തനങ്ങളെയും കുട്ടികളുടെ ക്ലാസുകളെയും തടസപ്പെടുത്തുന്ന രീതിയിൽ പാഠ്യേതര പ്രവർത്തനങ്ങൾ നടത്താൻ പാടില്ല. സർക്കാരിതര ഏജൻസികളും ക്ലബ്ബുകളും വിവിധ സംഘടനകളും സ്‌കൂൾ അവധി ദിവസങ്ങളിൽ മാത്രമേ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടാവു. പഠനത്തോടൊപ്പം കലാ-കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക എന്നത് കുട്ടിയുടെ അവകാശമാണ്.
കുട്ടികൾക്ക് സമ്മർദ്ദമോ തടസങ്ങളോ ഇല്ലാതെ കലാ-കായിക പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ കഴിയുന്ന സാഹചര്യം ഓരോ സ്‌കൂളിലും ഉണ്ടാവണം. പഠനത്തിന്‍റെ ഭാഗമായുള്ള കലാ-കായിക മത്സരങ്ങളിലെ പങ്കാളിത്തവും കുട്ടികൾക്ക് മാനസിക സമ്മർദങ്ങളില്ലാതെ കടന്നുപോകാവുന്ന അനുഭവമായി മാറണമെന്നും കമ്മിഷൻ നിരീക്ഷിക്കുന്നു. സ്‌കൂൾ വാർഷികം രാത്രി ഏറെ വൈകി അവസാനിപ്പിക്കുന്നതായും വിവിധ കലാപരിപാടികൾക്ക് ഉച്ചമുതൽ മേക്കപ്പിട്ട് വിശപ്പും ദാഹവും സഹിച്ചു തളർന്നിരിക്കുന്ന കുട്ടികളെ സ്‌കൂളുകളിൽ കാണാൻ കഴിഞ്ഞതായി തോട്ടടയിലെ റിട്ടേയർഡ് ടീച്ചർ കമ്മിഷന് സമർപ്പിച്ച പരാതിയിന്മേലാണ് ഉത്തരവ്.