മല്ലപ്പള്ളി : ചുങ്കപ്പാറ – കോട്ടാങ്ങൽ സി കെ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. വർഷങ്ങൾക്ക് മുൻപ് ടാറിങ് പൂർത്തിയാക്കിയ സി കെ റോഡിൽ പിന്നീട് യാതൊരുവിധ അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. റോഡിലെ ടാറിങ് പൂർണ്ണമായും ഇളകി വലിയ കുഴികൾ രൂപപ്പെട്ടിരിക്കുന്നതിനാൽ ഇതുവഴിയുള്ള കാൽ നടയാത്ര പോലും ദുസഹമായിരിക്കുകയാണ്. മെറ്റൽ ഇളകി കിടക്കുന്നതിനാൽ വാഹനങ്ങൾ കടന്നു പോകുമ്പോൾ മെറ്റൽ തെറിച്ച് വഴിയാത്രക്കാരുടെ ദേഹത്ത് വീഴുന്നത് പതിവ് കാഴ്ചയാണ്.
കല്ലും മണ്ണും റോഡിൽ നിരന്ന് കിടക്കുന്നതോടെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവ് കാഴ്ചയാണ്. മഴ ചെയ്യുമ്പോൾ റോഡിലൂടെ ഉണ്ടാകുന്ന ശക്തമായ ഒഴുക്കാണ് റോഡിന്റെ തകർച്ചക്ക് പ്രധാന കാരണമാകുന്നത്. റോഡിൽ രൂപപ്പെട്ടിരിക്കുന്ന വലിയ വെള്ളക്കെട്ട് വാഹനങ്ങൾ കടന്നുപോകുമ്പോൾ സമീപത്തെ വീടുകളിൽ അടിച്ചു കയറുന്നതിനാൽ വീട്ടുകാർക്കും ഏറെ ദുരിതമാണ് അനുഭവിക്കേണ്ടിവരുന്നത്.
ദിവസവും നൂറുകണക്കിന് വാഹനങ്ങളും കാൽ നടയാത്രക്കാരും ആശ്രയിക്കുന്ന റോഡാണ് ഇപ്പോൾ കാൽനടയാത്ര പോലും ദുസഹമായിരിക്കുന്നത്. റോഡ് ഉന്നത നിലാവരത്തിൽ പണിയുന്നതിന് തുക അനുവദിച്ച് ടൻഡർ നടപടികളും മറ്റും നടത്തിയിരുന്നതാണ് എന്നാൽ എല്ലാം കടലാസിൽ ഒതുങ്ങിയ സ്ഥിതിയാണ് ഇപ്പോൾ. ചുങ്കപ്പാറ – കോട്ടാങ്ങൽ പ്രധാന റോഡിൽ ഗതാഗത തടസ്സം നേരിടുമ്പോൾ വാഹനങ്ങൾ കടത്തിവിടുന്ന ബൈപ്പാസ് റോഡുകൂടിയായ സി കെ റോഡിനോട് അധികൃതർ കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.