മലപ്പുറം: പൊന്നാനിയെ വീട്ടമ്മയുടെ ലൈംഗിക പീഡന ആരോപണത്തില്‍ വിശദീകരണവുമായി സിഐ വിനോദ്. തനിക്കെതിരെയുള്ള വീട്ടമ്മയുടെ ബലാത്സംഗ ആരോപണം കള്ളമാണ്. പിന്നില്‍ ഗൂഢാലോചനയുണ്ട്. സിവിലും ക്രിമിനലുമായ അപകീര്‍ത്തിക്കേസുമായി മുന്നോട്ടുപോകും. പരാതിക്കുപിന്നില്‍ താനൂര്‍ കസ്റ്റഡിമരണക്കേസില്‍ സസ്പെന്‍ഷനിലായ എസ്‌ഐ കൃഷ്ണലാല്‍ ആവാനുള്ള സാധ്യതയുണ്ടെന്നും വിനോദ് കുമാര്‍ ആരോപിച്ചു. പരാതിക്കാരിയെ സ്റ്റേഷന് പുറത്തു വെച്ച് കാണുകയോ വിളിക്കുകയോ ചെയ്തിട്ടില്ലെന്ന് വിനോദ് മാധ്യമങ്ങളോട് പറഞ്ഞു. ‘2022ല്‍ ഞാന്‍ സിഐ ആയിരിക്കുമ്പോള്‍ ഒരു ദിവസം രാത്രി ഏഴരയോടെ സ്‌റ്റേഷനില്‍ പരാതി ലഭിച്ചു. ഏകദേശം-50 വയസുള്ള മധ്യവയസ്‌കയായ സ്ത്രീ ഓട്ടോക്കാരന്‍ മോശമായി പെരുമാറിയെന്നും കൂടെ വരുമോ എന്ന് ചോദിച്ചുവെന്നും ദേഹത്ത് കയറിപ്പിടിച്ചുവെന്നുമാണ് പരാതി നല്‍കിയത്. സ്വഭാവികമായും പിആര്‍ഒയുടെ അടുത്താണ് പരാതി ചെല്ലുക. പിന്നീട് തന്റെയടുത്തേക്ക് വന്നപ്പോള്‍ ഓട്ടോക്കാരനെ നോക്കണമെന്ന് പറഞ്ഞ് പോലീസുകാരെ വിട്ടു. അന്ന് രാത്രി ഓട്ടോ കണ്ടെത്താന്‍ സാധിച്ചില്ല. പ്രതിയെക്കുറിച്ച് അന്വേഷിക്കാമെന്ന് പറഞ്ഞു. എന്നാല്‍ ശ്രദ്ധിച്ചിട്ട് കേസെടുത്താല്‍ മതിയെന്ന് ചില പോലീസുകാര്‍ എന്നോട് പറഞ്ഞു. കാരണം ഈ സ്ത്രീ പലര്‍ക്കുമെതിരെ വ്യാജപരാതി കൊടുത്തിട്ട് പിന്നീട് പുറത്തുവച്ച് ഒത്തുതീര്‍പ്പാക്കി പണം തട്ടുന്ന സ്ത്രീയാണെന്ന് അറിയാന്‍ കഴിഞ്ഞു.
രാത്രി 10 മണിയായപ്പോള്‍ വളരെ വിശ്വസ്തനായ ഒരാളുടെ കോള്‍ വന്നു. സ്റ്റേഷനില്‍ ചില ആളുകള്‍ പരാതിയുമായി വരുമ്പോള്‍ കേസെടുക്കാതെ ഒത്തുതീര്‍പ്പാക്കി എന്തെങ്കിലും ഒരു തുക അവര്‍ക്ക് വാങ്ങിക്കൊടുത്തിട്ട് ബാക്കി തുക ഉദ്യോഗസ്ഥര്‍ വാങ്ങുന്ന പ്രവണതയുണ്ടെന്ന് പറഞ്ഞു. രാവിലെ താന്‍ സ്റ്റേഷനില്‍ ചെന്നയുടന്‍ ആ പരാതിയെടുത്തു. ഇതില്‍ സംസാരം വേണ്ട വേഗം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പറഞ്ഞു. ഓട്ടോക്കാരനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇതെല്ലാം രേഖകളില്‍ ഉള്ളതാണ്. പ്രതിയ അറസ്റ്റ് ചെയ്തു. റിമാന്‍ഡ് ചെയ്തു. പത്തര മണി ആയപ്പോള്‍ ഈ സ്ത്രീ ദേഷ്യം പിടിച്ചു വരുന്നുണ്ട്. നിങ്ങള്‍ കാരണം എനിക്ക് കിട്ടേണ്ട പണമൊക്കെ നഷ്ടപ്പെടുകയാണ്. എന്തിനാണ് കേസ്. ചര്‍ച്ച മതിയല്ലോ എന്നു പറഞ്ഞു. വിമന്‍ ഡെസ്‌കിലുള്ള പോലീസിനോട് സംസാരിക്കാന്‍ താന്‍ അവരോട് പറഞ്ഞു.