പത്തനംതിട്ട : ഭരണം കൈവിട്ടുപോകും മുമ്പ് സ്വന്തത്തില്‍ പെട്ടവരെയും പാര്‍ട്ടിക്കാരെയും സര്‍ക്കാര്‍ ജോലികളില്‍ തിരുകിക്കയറ്റാനുള്ള ശ്രമം പത്തനംതിട്ടയിലും. തങ്ങള്‍ ഉദ്ദേശിക്കുന്ന ആള്‍ക്ക് നിയമനം കൊടുക്കാന്‍ വേണ്ടി ഔദ്യോഗിക തലത്തില്‍ തന്നെ പുതിയ കീഴ്‌വഴക്കം ഇവിടെ സൃഷ്ടിച്ചിരിക്കുകയാണ്. സിഐടിയു സംസ്ഥാന നേതാവിന്റെ സ്വന്തം ആള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന യുവതിക്ക് പിന്‍വാതില്‍ നിയമനം നല്‍കുന്നതിന് വേണ്ടിയാണ് ചിലരുടെ ഈ പെടാപ്പാട്. സംഭവം പുറത്തായതോടെ യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രതിഷേധത്തിന് നീങ്ങുകയാണ്.
വനിതാ ശിശു വികസന വകുപ്പില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനായിട്ടാണ് നീക്കം. ഇവരെ തെരഞ്ഞെടുക്കുന്നതിനുള്ള ഇന്റര്‍വ്യൂ ഇന്ന് കളക്ടറേറ്റില്‍ ആരംഭിച്ചു. നാളെയും തുടരും. സിപിഎമ്മിനും സിഐ.ടി.യുവിനും വേണ്ടപ്പെട്ടവര്‍ക്ക് ജോലി നല്‍കുന്നതിനായി ചട്ടങ്ങളിലും മാനദണ്ഡങ്ങളിലും മാറ്റം വരുത്തിയതായിട്ടാണ് ആരോപണം. കട്ട് ഓഫ് മാര്‍ക്ക്, പരിചയ സമ്പത്തിനുള്ള പോയിന്റ് എന്നിവയിലാണ് തിരിമറി നടന്നിരിക്കുന്നത്. തങ്ങള്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ജോലി കിട്ടുന്ന തരത്തിലാണ് ചട്ടങ്ങള്‍ മാറ്റി മറിച്ചിരിക്കുന്നത്.
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് എന്നിവിടങ്ങളിലേക്കാണ് നിയമനം നടക്കുന്നത്. ഇതാണ് പിന്‍വാതില്‍ നിയമനമാക്കി മാറ്റുന്നതിനുള്ള സകല ഒരുക്കങ്ങളും നടത്തിയിരിക്കുന്നതായി ആരോപണമുള്ളത്. ഇന്റഗ്രേറ്റഡ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സ്‌കീമില്‍ കൗണ്‍സിലര്‍, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍, സോഷ്യല്‍ വര്‍ക്കര്‍ തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരുന്നത്. 20,000 രൂപയ്ക്ക് മുകളിലാണ് പ്രതിമാസ ശമ്പളം. ഇവിടെ പാര്‍ട്ടിക്ക് വേണ്ടപ്പെട്ടയാളെ ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ തിരുകി കയറ്റാനുള്ള ശ്രമമാണ് ഏറ്റവും ശക്തമായി നടക്കുന്നത്.
എഴുത്തു പരീക്ഷയില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് വേണ്ടിയാണ് ഇന്റര്‍വ്യൂ. ഇതിലാണ് സിഐടിയുവിന്റെ കടലാസ് സംഘടനയുടെ സംസ്ഥാന നേതൃത്വത്തിലുള്ളയാളെ നിയമിക്കാന്‍ നീക്കം നടക്കുന്നത്. നേരത്തേ പത്തനംതിട്ട നഗരസഭ, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളില്‍ ജോലി ചെയ്തയാളാണിത്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇവര്‍ പിന്നീട് അതിലെ നേതാക്കളുടെ പേരില്‍ ആരോപണം ഉന്നയിച്ച് സിപിഎമ്മില്‍ ചേരുകയായിരുന്നു.
സിഐടിയുവിന്റെ ഒരു സംസ്ഥാന നേതാവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതിനാല്‍ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റക്കാര്യത്തില്‍ വരെ ഇടപെടാറുണ്ടായിരുന്നുവത്രേ. എഴുത്തു പരീക്ഷയില്‍ ഈ ഉദ്യോഗാര്‍ഥിക്ക് ഏറ്റവും കുറഞ്ഞ മാര്‍ക്കാണ് ലഭിച്ചത്. അതിനാല്‍ അവര്‍ക്ക് കിട്ടിയ മാര്‍ക്ക്, കട്ട് ഓഫ് മാര്‍ക്ക് ആക്കി മാറ്റിയാണ് ഇന്റര്‍വ്യൂവിന് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചിരിക്കുന്നത്. മറ്റ് ഉദ്യോഗാര്‍ഥികളോട് ഏറ്റവും അധികം അനീതി കാണിച്ചിരിക്കുന്നത് ഗ്രേസ് മാര്‍ക്കിന്റെ കാര്യത്തിലാണെന്ന് പറയുന്നു.